എറണാകുളം: അറബിക്കടലിൽ എംഎസ് സി എൽസ-3 കപ്പൽ മുങ്ങിയ സംഭവത്തിൽ 1,227 കോടി രൂപ കരുതൽ ധനമായി കെട്ടിവയ്‌ക്കണമെന്ന് ഹൈക്കോടതി. നേരത്തെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.
ദുരന്തത്തിൽപെട്ട് കപ്പലിൽ ഉണ്ടായിരുന്ന 399 കണ്ടെയ്നറുകൾ നഷ്ടപ്പെട്ടിരുന്നു. ഈ കണ്ടെയ്നറുകളുടെ ഉടമസ്ഥരായ വിവിധ കമ്പനികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട തുക കെട്ടിവയ്‌ക്കുന്നത് വരെ കപ്പൽ മോചിപിക്കരുതെന്ന ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്താണ് ഹൈക്കോടതി നിർദേശം.
ഹൈക്കോടതി നിർദേശിച്ച തുക കെട്ടിവച്ചതിന് ശേഷം കപ്പൽ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. കപ്പൽ മുങ്ങിയ സംഭവത്തിൽ നിരവധി വിഷയങ്ങൾ ഉൾപ്പെടെ ഈ മാസം 30-ന് കോടതി വീണ്ടും പരിഗണിക്കും.
കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പരിസ്ഥിതിനാശം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ 9,531 കോടി രൂപ ആവശ്യപ്പെട്ടത്. എന്നാൽ പണം നൽകാൻ കപ്പൽ കമ്പനി വിസമ്മതിക്കുകയായിരുന്നു. 133 കോടി രൂപ മാത്രമേ സർക്കാരിന് നൽകുകയുള്ളൂവെന്നാണ് കമ്പനയുടെ വാദം.















