കൊളംബോ : വടക്കുപടിഞ്ഞാറൻ ശ്രീലങ്കയിലെ വനത്തിനുള്ളിലെ ബൗദ്ധ ആശ്രമത്തിൽ കേബിളിൽ പ്രവർത്തിപ്പിക്കുന്ന വാഹനം മറിഞ്ഞ് ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ ഏഴ് ബുദ്ധ സന്യാസിമാർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കൊളംബോയിൽ നിന്ന് ഏകദേശം 125 കിലോമീറ്റർ അകലെ നികവേരതിയയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത ബുദ്ധമത വിഹാരമായ നാ ഉയാന ആരണ്യ സേനാസനയയിൽ ബുധനാഴ്ച (സെപ്റ്റംബർ 24) രാത്രിയിലാണ് സംഭവം നടന്നത്. ധ്യാന കേന്ദ്രമെന്നു പേരുകേട്ട ഈ ആശ്രമംത്തിൽ ജപത്തിനും ധ്യാനത്തിനുമായി ലോകമെമ്പാടുമുള്ള ആധ്യാത്മിക വാദികൾ എത്താറുണ്ട്. ബുദ്ധ സന്യാസിമാർ കേബിൾ കാറിൽ യാത്ര ചെയ്യുന്നതിനിടയിൽ അത് തകർന്നുവീഴുകയായിരുന്നു.
മരിച്ച ഏഴ് സന്യാസിമാരിൽ ഒരു ഇന്ത്യക്കാരനും ഒരു റഷ്യക്കാരനും ഒരു റൊമാനിയൻ പൗരനും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ആറ് പേരിൽ നാലുപേരുടെ നില ഗുരുതരമാണെന്ന് അധികൃതർ പറഞ്ഞു.















