ന്യൂഡൽഹി: 2026 ഓടെ രാജ്യം മാവോയിസ്റ്റ് മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാവോയിസ്റ്റുകൾക്കെതിരെയുള്ള പോരാട്ടത്തിന് സാമൂഹിക പിന്തുണ ആവശ്യമാണെന്നും അടുത്തവർഷത്തോടെ മാവോയിസ്റ്റുകളെ പൂർണമായും തുടച്ചുനീക്കുമെന്നും അമിത് ഷാ പറഞ്ഞു. ‘നക്സൽ മുക്ത് ഭാരത്’ എന്ന സെമിനാറിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയുധങ്ങൾ വച്ച് കീഴടങ്ങാൻ മാവോയിസ്റ്റുകൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സർക്കാർ അതിനെ ശക്തമായി പിന്തുണയ്‌ക്കുകയും അംഗീകരിക്കുകയും ചെയ്യും. കീഴടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നേരെ ഒരിക്കലും സുരക്ഷാസേന വെടിയുതിർക്കില്ല. അവരെ ചുവന്ന പരവതാനി വിരിച്ച് ഞങ്ങൾ സ്വാഗതം ചെയ്യും. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വികസനം എത്താത്തതിന്റെ കാരണം മാവോയിസ്റ്റ് ഭീകരതയാണ്.
രാജ്യസുരക്ഷയ്‌ക്കാണ് എപ്പോഴും മുൻഗണന നൽകുന്നത്. 2019-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാർ കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം മേഖലയിൽ വികസനം, സുരക്ഷ എന്നിവ വളർത്തിയെടുത്തു. വടക്കുകിഴക്കൻ മേഖലയിലെ ബന്ധങ്ങളും വികസനവും മെച്ചപ്പെടുത്തുന്നതിൽ സർക്കാർ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.















