ന്യൂഡൽഹി: ആർഎസ്‌എസിന്റെ ശതാബ്ദിയുടെ ഭാഗമായി പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. ഭഗവദ്‌ധ്വജമേന്തിയ ഭാരതാംബയുടെ മുദ്രയോട് കൂടിയ 100 രൂപയുടെ നാണയമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. ഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ ആർഎസ്‌എസ് സർക്കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, കേന്ദ്രമന്ദ്രിമാർ എന്നിവർ പങ്കെടുത്തു.
സംഘത്തിന്റെ ശതാബ്ദി വർഷത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞ കാര്യകർത്താക്കൾ പുണ്യം ചെയ്തവരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ” നാളെ (ഒക്ടോബർ 2) വിജയദശമിയാണ്. തിന്മയ്‌ക്കെതിരായ നന്മയുടെ വിജയത്തിന്റെയും, അനീതിക്കെതിരായ നീതിയുടെ വിജയത്തിന്റെയും, അസത്യങ്ങൾക്കെതിരായ സത്യത്തിന്റെ വിജയത്തിന്റെയും, ഇരുട്ടിനെതിരായ വെളിച്ചത്തിന്റെ വിജയത്തിന്റെയും പ്രതീകമായ ഒരു ഉത്സവമാണിത്.
100 വർഷങ്ങൾക്ക് മുമ്പ് ഈ മഹത്തായ ദിനത്തിൽ ആർഎസ്‌എസ് സ്ഥാപിതമായത് വെറും യാദൃശ്ചികമല്ല” . ആയിരക്കണക്കിന് വർഷങ്ങളായി തുടരുന്ന ഒരു പാരമ്പര്യത്തിന്റെ പുനരുത്ഥാനമായിരുന്നു അത്”, എന്ന് അദ്ദേഹം പറഞ്ഞു
കൊളോണിയൽ ഭരണത്തിൻ കീഴിൽ ഭാരതം സ്വത്വ പ്രതിസന്ധിയെ അഭിമുഖീകരിച്ച സമയത്ത്, പൗരന്മാർക്ക് ആത്മവിശ്വാസവും ആത്മാഭിമാനവും പകരനാണ് സംഘം സ്ഥാപിതമായതെന്ന് അദ്ദേഹം അനുസ്മരിച്ചു. ത്യാഗത്തിന്റെയും സേവനത്തിന്റെയും യാത്രയാണ് സംഘത്തിന്റേത്, സാധാരണക്കാർ ഒരുമിച്ച് ചേർന്ന് അസാധാരണ കാര്യങ്ങൾ രാജ്യത്തിനുവേണ്ടി ചെയ്തു. അച്ചടക്കം, ദേശസ്‌നേഹം, ധൈര്യം, സമഗ്ര വികസനം എന്നിവ രൂപപ്പെടുത്തുന്നതിന് പ്രസ്ഥാനം പ്രവർത്തിച്ചു.
‘ഏക ഇന്ത്യ, ശ്രേഷ്ഠ ഇന്ത്യ’ എന്ന ആശയത്തിലാണ് ആർഎസ്എസ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സമൂഹത്തിലെ എല്ലാം വിഭാഗങ്ങളിലും ഒരു പോലെ സംഘം പ്രവർത്തിക്കുന്നു. എന്നാൽ അവർക്കിടയിൽ ഒരിക്കലും വേർതിരിവുകളില്ല. കാരണം സംഘം രാഷ്‌ട്രം ആദ്യം എന്ന തത്വത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു. പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.















