തിരുവനന്തപുരം: ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ. പി ശശികല ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് കേരള പൊലീസ് ഇടപെട്ട് മുക്കിയെന്ന് സംശയം. ശബരിമല സ്വർണകവർച്ചയുമായി ബന്ധപ്പെട്ട പോസ്റ്റ് ഇന്ത്യയിൽ നിലവിൽ ലഭ്യമല്ല. പൊലീസിന്റെ അഭ്യർത്ഥന പ്രകാരമാണ് പോസ്റ്റ് നീക്കം ചെയ്തതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കുന്നുണ്ട്.
ഡിഐജി ഹരിശങ്കറിന്റെയും പിതാവ് ശങ്കരദാസിന്റെയും പങ്ക് അന്വേഷിക്കപ്പെടണം, സ്വർണ കവർച്ചയ്‌ക്ക് മറിയായി സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിച്ചതോ തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പോസ്റ്റാണ് മുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരനാണ് ശങ്കരദാസ്. 2019 ൽ സ്വർണകവർച്ചയുടെ കാലത്ത് ദേവസ്വം അംഗമാണ്. കനക ദുർഗയെയും ബിന്ദു അമ്മിണിയയു മലകയറ്റാൻ സർവ്വ സന്നാഹവും നടത്തിയത് ഹരിശങ്കറാണ്.
ദേവസ്വം ബോർഡ് അംഗമായിരുന്ന കെ. ടി ശങ്കരദാസ്, മകനും അന്നത്തെ കോട്ടയം എസ്. പിയായുമായിരുന്ന ഹരിശങ്കർ എന്നിവർക്കെതിരെ കൃത്യമായ സൂചനകൾ നൽകിയ കൊണ്ടാണ് എഫ്ബി പോസ്റ്റ് തയ്യാറാക്കിയതെന്ന് കെ. പി. ശശികല ടീച്ചർ ജനം ടിവിയോട് പറഞ്ഞു. ഹിന്ദു ഐക്യവേദിയുടെ പേജിലാണ് ആദ്യം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 7.50 നാണ് പോസ്റ്റ് ഞാൻ ഷെയർ ചെയ്തത്. രാത്രി 9.30 യോടെ പോസ്റ്റ് ഭാരതത്തിൽ ലഭ്യമല്ല. കേരള പൊലീന്റ് അഭ്യർത്ഥന പ്രകാരമാണ് പോസ്റ്റ് നീക്കിയതെന്ന് അതിൽ വ്യക്തമായി പറയുന്നുണ്ടെന്നും ശശികല ടീച്ചർ പറഞ്ഞു.
യുവതി പ്രവേശന കാലത്ത് സന്നിധാനത്ത് ഹിന്ദു ഐക്യവേദിയുടെ സാന്നിധ്യം ദേവസ്വം ബോർഡ് ഭയപ്പെട്ടിരുന്നു. അന്ന് ആരുടെയോക്കെയോ വാശി തീർക്കാൻ എന്ന മട്ടിലാണ് കാര്യങ്ങൾ ചെയ്തത്. അന്ന് സാന്നിധ്യത്തെ ഭയപ്പെടുന്നവർ ഇന്ന് വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്ന എഫ്ബി പോസ്റ്റിനെ അടക്കം ഭയപ്പെടുകയാണ്.
യുവതി പ്രവേശനത്തിന്റെ മറവിലാണ് ഗുഢാലോചന നടന്നതെന്ന് വ്യക്തം. സിപിഎം അടിമയായ പദ്മകുമാറാണ് അന്ന് ദേവസ്വം പ്രസിഡന്റ്. യുവതി പ്രവേശനം എന്ന കാര്യത്തിലേക്ക് മുഴുവൻ ശ്രദ്ധയും മാറ്റിയാണ് കവർച്ചയ്‌ക്കുള്ള കളം ഒരുക്കിയത്. ആരോക്കെയാണ് ഇതിന് പിന്നിലെന്ന് പോസ്റ്റ് മുക്കിയതോടെ ബോധ്യമായി. കേരളത്തിലെ പൊലീസ് സംവിധാനം അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ശശികല ടീച്ചർ ആവശ്യപ്പെട്ടു.















