കോട്ടയം: ചാരിറ്റിയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ പാസ്റ്റർ അറസ്റ്റിൽ. പാസ്റ്റർ ടി പി ഹരിപ്രസാദാണ് അറസ്റ്റിലായത്. 2023 മുതൽ ഇയാൾ സാമ്പത്തിക തട്ടിപ്പ് നടത്തിവരികയായിരുന്നു. പെന്തകോസ്ത് മിഷൻ ഓഫ് ഇന്ത്യ എന്ന ചാരിറ്റ് സ്ഥാപനത്തിന്റെ മറവിലാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
നിരവധി ആളുകളിൽ നിന്നും ഇയാൾ പണം തട്ടിയിരുന്നതായാണ് വിവരം. 45 ലക്ഷം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്ത സംഭവത്തിൽ മണ്ണാർക്കാട് സ്വദേശിനി നൽകിയ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്.
പിടിക്കപ്പെടുമെന്ന് മനസിലായതിനെ തുടർന്ന് നാടുവിട്ട ഇയാൾ കഴിഞ്ഞ എട്ട് മാസക്കാലമായി ഒളിവിലായിരുന്നു. തമിഴ്നാട്, ബെംഗളൂരു എന്നിവിടങ്ങളിലാണ് താമസിച്ചിരുന്നത്. പിന്നീട് ഇവിടെ നിന്നും കേരളത്തിലെത്തി. തുടർന്ന് കൊല്ലം കപ്പലണ്ടിമുക്കിൽ ഒളിവിൽ താമസിച്ചുവരുന്നതിനിടെയാണ് അറസ്റ്റിലായത്.
പ്രതിക്കെതിരെ വിവിധയിടങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന്. പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.















