ഇസ്ലാമാബാദ്: ലാഹോറിൽ ഇസ്രയേൽ വിരുദ്ധ മാർച്ചിനിടെ തീവ്ര ഇസ്ലാമിക പാർട്ടിയുടെ അനുയായികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഇസ്ലാമാബാദിൽ പൊലീസും തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (ടിഎൽപി) പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രതിഷേധക്കാർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തതോടെയാണ് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഏറ്റുമുട്ടലിൽ നിരവധി ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം.
ടിഎൽപി മേധാവി സാദ് റിസ് വി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മുരിദ്കെയിൽ നടന്ന ഏറ്റുമുട്ടലിലാണ് സാദ് റിസ്വി പരിക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് പ്രതിഷേധം ആരംഭിച്ചത്. ടിഎൽപി പ്രവർത്തകരുമായി പോയ ട്രക്ക് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കത്തിയമരുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പുറത്തുവന്നിട്ടുണ്ട്. നൂറിലധികം പ്രതിഷേധക്കാരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
ഇസ്ലാമാബാദിലെ യുഎസ് എംബസിക്ക് പുറത്തും പലസ്തീൻ അനുകൂല റാലി നടത്താൻ പ്രക്ഷോഭകർ പദ്ധതിയിട്ടിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചപ്പോഴാണ് അക്രമമുണ്ടായത്.















