ചെന്നൈ : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഒക്ടോബർ 27 ഓടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ-മധ്യ ഭാഗത്തും ഒരു ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും തുടർന്ന് ഒക്ടോബർ 28 ഓടെ തീവ്ര ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ആന്ധ്രാപ്രദേശിന്റെ തീരദേശ മേഖലയിലൂടെ കടന്നുപോകുന്ന ഈ ചുഴലിക്കാറ്റ് മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ വീശുമെന്നും ഈ മേഖലയിലും അതിനോട് ചേർന്നുള്ള തെക്കൻ ഒഡീഷയിലും കനത്ത മഴ പെയ്യുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച പുറത്തിറക്കിയ ബുള്ളറ്റിനിൽ അറിയിച്ചു.
വടക്ക്-വടക്ക് പടിഞ്ഞാറോട്ട് നീങ്ങുന്ന ചുഴലിക്കാറ്റ് ഒരു തീവ്ര ചുഴലിക്കാറ്റായി മാറി ഒക്ടോബർ 28 വൈകുന്നേരം/രാത്രിയിൽ ആന്ധ്രാപ്രദേശ് തീരത്ത് കാക്കിനഡയ്‌ക്ക് സമീപമുള്ള മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കര തൊടാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 90-100 കിലോമീറ്റർ മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും.
തമിഴ്നാട്ടിലെ കടലൂർ, വില്ലുപുരം, ചെങ്കൽപ്പട്ട് ജില്ലകളിലും പുതുച്ചേരി, തീരദേശ ആന്ധ്രാപ്രദേശ്, റായലസീമ എന്നിവിടങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഈ ന്യൂനമർദം കനത്ത മഴയ്‌ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ തമിഴ്നാട്, പുതുച്ചേരി, കാരക്കൽ പ്രദേശങ്ങളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഇടിമിന്നലുണ്ടാകാൻ സാധ്യതയുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
കൊടുങ്കാറ്റിന് ‘മോന്ത’ എന്ന് പേരിടാൻ തായ്‌ലൻഡ് ശുപാർശ ചെയ്തിട്ടുണ്ട്. തീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറുമ്പോൾ, അതിനെ ‘ സൈക്ലോൺ മോന്ത’ എന്ന് വിളിക്കും.















