ന്യൂഡൽഹി: മോൻത ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രയിലും ഒഡീഷയിലും ജാഗ്രതാനിർദേശം. ചുഴലിക്കാറ്റിനെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിൽ കാറ്റ് അതിശക്തമായി വീശിയടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഉപമുഖ്യമന്ത്രി പവൻ കല്യാണും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. അപകടസാധ്യത മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇരുസംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കുള്ള എല്ലാ നടപടികളും വേഗത്തിൽ പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശം നൽകി.
അപകടാസാധ്യതാ മേഖലകളിൽ ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്ന് രാത്രിയോടെ മോൻത ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്ത് കരതൊടും. മുന്നറിയിപ്പിനെ തുടർന്ന് ചെന്നൈയ്‌ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള ആറ് വിമാന സർവീസുകൾ റദ്ദാക്കി. നെല്ലൂർ മുതൽ വിജയനഗരം വരെയുള്ള തീരദേശ ജില്ലകളിൽ അതിശക്തമായ മഴയ്‌ക്കും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.















