അമരാവതി: ആന്ധ്രാപ്രദേശിൽ മോന്ത ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് പേർ മരിച്ചു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
നിരവധി ഏക്കറോളം കൃഷിയിടങ്ങൾ നശിച്ചു. 42-ലധികം കന്നുകാലികളും കൊല്ലപ്പെട്ടു. അപകടമേഖലകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ ദേശീയ- സംസ്ഥാന ദുരന്തനിവാരണ സേനകളെ വിന്യസിച്ചു.
സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കണമെന്നും റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു.















