തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ആയി എൻ. വാസുവിന്റെ മുൻ നിയമനം ഹൈക്കോടതി നിർദേശം ലംഘിച്ച്. കമ്മീഷണർ സ്ഥാനത്തേക്ക് ഐഎസ് കേഡറിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ജസ്റ്റിസ് പരിപൂർണ്ണൻ കമ്മറ്റി നിർദേശം കാറ്റിൽ പറത്തിയാണ് ഇടത് സർക്കാർ വാസുവിനെ നിയമിച്ചത്. കട്ടിളപ്പാളി സ്വർണക്കവർച്ച കേസിൽ മൂന്നാം പ്രതിയാണ് ദേവസ്വം മുൻ പ്രസിഡൻ്റ് കൂടിയായ എൻ. വാസു. വിഗ്രഹം പോലും മോഷ്ടിച്ചു കൊണ്ടുപോകാൻ സാധിക്കുന്ന ഭരണസംവിധാനമാണ് അന്നും ഇന്നും ശബരിമലയിലേതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ദേവസ്വം ബോർഡിലും ശബരിമലയിലും രാഷ്‌ട്രീയ അതിപ്രസരം കുറയ്‌ക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനുമാണ് 1994ൽ ഹൈക്കോടതി ജസ്റ്റിസ് പരിപൂർണ്ണൻ കമ്മീഷനെ നിയമിച്ചത്. പിന്നാലെ കമ്മീഷൻ വിശദമായ പഠനം നടത്തി സുപ്രധാനമായ ശുപാർശകൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ ഏറ്റവും പ്രധാനമായിരുന്നു ഐഎഎസുകാരനായ ദേവസ്വം കമ്മീഷണർ. ഇത് ഹൈക്കോടതി ശരിവയ്‌ക്കുകയും സർക്കാരിന് നിർദ്ദേശം നൽകുകയും ചെയ്തു. ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കണം വിജിലൻസ് എസ്പി എന്നും കോടതി നിർദ്ദേശിച്ചിരുന്നു.
2010 വരെ ഇതുപ്രകാരമായി നിയമനം. എന്നാൽ വി. എസ് അച്യുതാന്ദൻ സർക്കാരിന്റെ അവസാന കാലത്ത് ഈ ചട്ടങ്ങൾ പാടെ ലംഘിച്ച് കൊണ്ട് വാസുവിനെ നിയമിക്കുകയായിരുന്നു. അന്ന് മന്ത്രി പി. കെ ഗുരുദാസന്റെ പ്രെവറ്റ് സെക്രട്ടറിയായിരുന്നു വാസു. അതിന് മുമ്പ് കുളക്കട ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റൊയിരുന്നു ഇയാൾ.
2018ൽ പിണറായി സർക്കാർ വീണ്ടും വാസുവിനെ കമ്മീഷണർ സ്ഥാനത്തേക്ക് നിയമിച്ചു. ഈ കാലേയളവിലാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ള ക്രമക്കേടുകൾ മുഴുവൻ നടന്നത്. യാതൊരു യോഗ്യതയുമില്ലാത്ത വാസുവിനെ നിയമിച്ചത് പാർട്ടിയുടെ വിശ്വസ്ഥൻ എന്ന നിലയിൽ മാത്രമാണെന്ന് വ്യക്തം. അതിന് ശേഷം പിണറായി സർക്കാർ തന്ന കമ്മീഷണർ കാലാവധി കഴിഞ്ഞതിന് ശേഷം വാസുവിനെ ബോർഡ് പ്രസിഡന്റാക്കുകയും ചെയ്തു. വെറും എഴുമാസത്തിനുള്ളിലായിരുന്നു പുതിയ സ്ഥാനലബദ്ധി. കമ്മീഷണർ സ്ഥാനത്ത് ഇരുന്ന് സിപിഎമ്മിനും ഇടത് സർക്കാരിനും വേണ്ടി ചെയ്തിട്ടുള്ള വഴിവിട്ട ഇടപാടുകൾക്കുള്ള ഉപകാര സ്മരണയാകാം പ്രസിഡന്റ് സ്ഥാനം.
സ്വർണ്ണക്കൊള്ളയിൽ വാസുവിന്റെ പങ്ക് സംശയാധീതമായി തെളിഞ്ഞിട്ടും വാസുവിനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. വാസുവിന് ശേഷമുള്ള പ്രതികൾ ഇപ്പോൾ ജയിലിലാണ്. കേവലും ചോദ്യം ചെയ്യലിൽ മാത്രം വാസുവിനെതിരായ നടപടി ഒതുങ്ങിയിരിക്കുകയാണ്. വാസുവിനെ രക്ഷിക്കാൻ എസ്എടിക്ക് മേൽ സർക്കാർ സമ്മർദ്ദമുണ്ടെന്ന സംശയവും ബലപ്പെടുകയാണ്.















