അഹമ്മദാബാദ്: തെരുവുനായ്ക്കൾ കാരണം വിവാഹമോചനം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അഹമ്മദാബാദ് സ്വദേശിയായ 41കാരനാണ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. തെരുവുനായ്ക്കളോട് ഭാര്യയ്‌ക്ക് അമിതമായ സ്നേഹമാണെന്നും സമൂഹം ഇതിന്റെ പേരിൽ പുച്ഛിക്കുന്നുവെന്നും മാനസിക സമ്മർദ്ദം മൂലം ശാരീരിക ബന്ധം പോലും സാധ്യമല്ലെന്നും വിവാഹമോചന ഹർജിയിൽ ഭർത്താവ് ചൂണ്ടിക്കാട്ടി.
2006ലാണ് ദമ്പതികൾ വിവാഹം കഴിച്ചത്. ഭാര്യ ഒരു തെരുവുനായയെ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്ന് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്ന് അപ്പീലിൽ പറയുന്നു. പിന്നീട് കൂടുതൽ തെരുവുനായകളെ ഭാര്യ കൊണ്ടുവന്നു. നായ്‌ക്കൾക്ക് വേണ്ടി ഭക്ഷണമുണ്ടാക്കാനും അവയെ വൃത്തിയാക്കാനും പരിപാലിക്കാനും നിർബന്ധിച്ചു. ഉറങ്ങുന്നതിനിടെ നായ കടിച്ചുവെന്നും 41 കാരൻ പറയുന്നു. നായ്‌ക്കളുടെ ശല്യം കാരണം അയൽക്കാരും പ്രശ്നമുണ്ടാക്കാൻ തുടങ്ങി. 2008 ൽ അവർ പൊലീസിനെ സമീപിച്ചു. ഭാര്യ മൃഗസംരക്ഷണ സംഘടയിൽ ചേർന്നതോടെ പ്രശ്നം രൂക്ഷമായി. അയൽക്കാർക്കെതിരെ പൊലീസിൽ പരാതി നൽകുന്നത് ഭാര്യയുടെ സ്ഥിരം പരിപാടിയായി. സ്റ്റേഷനിൽ കയറിയിറങ്ങി മടുത്തുവെന്നും ഭർത്താവ് പറയുന്നു.
2017ൽ അഹമ്മദാബാദ് കുടുംബ കോടതിയിൽ വിവാഹമോചന കേസ് ഫയൽ ചെയ്തു. അന്ന് ഭർത്താവാണ് തന്നെ മൃഗസ്നേഹിയാക്കിയത് എന്നാണ് അവർ കോടതിയിൽ പറഞ്ഞത്. നായ്‌ക്കളെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന ഫോട്ടോകൾ ഭാര്യ കോടതിയിൽ ഹാജരാക്കി. 2024 ഫെബ്രുവരിയിൽ കുടുംബ കോടതി ഹർജി തള്ളിക്കളഞ്ഞു. ഇതോടെ വിവാഹമോചനം വേണമെന്നും 15 ലക്ഷം രൂപ ജീവനാംശം നൽകണമെന്നും കാണിച്ച് ഭർത്താവ് അപ്പീൽ നൽകുകയായിരുന്നു.















