ന്യൂഡൽഹി: ജെയ്‌ഷെ മുഹമ്മദിന്റെ വനിത കേഡറിന്റെ കമാൻഡറായ ഡോ. ഷഹീൻ സയീദിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ഏജൻസികൾക്ക് ലഭിച്ചു. മാഡം സർജൻ’ എന്ന രഹസ്യനാമത്തിലാണ് ഷെഹിൻ കൂട്ടാളികൾക്കിടയിൽ പ്രവർത്തിച്ചിരുന്നത്.
ഓപ്പറേഷൻ ഹംദാർഡ്
സഹതാപത്തിന്റെയും ശാക്തീകരണത്തിന്റെയും മറവിൽ മുസ്ലീം യുവതികളെയും പെൺകുട്ടികളെയും തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഓപ്പറേഷൻ ഹംദാർഡിന് ഡോ. ഷെഹീനാണ് നേതൃത്വം നൽകിയത്. സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ബ്രെയിൻ വാഷിഗിലൂടെ ഭീകരവാദികളാക്കുക എന്നതാണ് ഇവരുടെ രീതി.
പ്രധാനമായും 3 വിഭാഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഓപ്പറേഷൻ ഹംദാർഡ്. സാമ്പത്തികമായി ദുർബലമായി നിൽക്കുന്ന യുവതികളെ ധനസഹായം നൽകാമെന്ന് പറഞ്ഞാണ് ഇവർ കൂടെ കൂട്ടിയിരുന്നത്. ‘ബുർഖ’ ധരിക്കാത്തവരും ആഡംബരപൂർണ്ണമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരുമായ സ്ത്രീകളെയും ഇവർ ലക്ഷ്യമിട്ടിരുന്നു. തീവ്രവാദ ജിഹാദി പ്രത്യയശാസ്ത്രങ്ങളോട് ചായ്വുള്ളവരും ഇവരുടെ ലിസ്റ്റിലുണ്ട്
ലക്നൗവിലെ ഡാലിഗഞ്ചിലെ സയ്യിദ് അഹമ്മദ് അൻസാരിയുടെ മകളാണ് ഡോ. ഷഹീൻ സയീദ്. വിവാഹ മോചിതയായ ഇവർ നാല് വർഷമായി കുടുംബത്തിൽ നിന്ന് അകന്നാണ് കഴിഞ്ഞിരുന്നത്. മുൻ ഭർത്താവായ നേത്രരോഗ വിദഗ്ധൻ ഡോ. സഫർ ഹയാത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
2003 നവംബറിലാണ് ഇവർ വിവാഹിതരായത്. ഷെഹിന്റെ സീനിയറായിരുന്നു സഫർ ഹയാത്ത്. 2012 അവസാനത്തോടെയാണ് വിവാഹമോചനം നടന്നത്. തന്നിൽ നിന്നും അകന്നു പോകാനുള്ള കാരണം അറിയില്ലെന്നും വിവാഹസമയത്ത് മാത്രമാണ് ഷെഹിൻ ബുർഖ ധരിച്ചിരുന്നതെന്നും ഡോ. സഫർ ഹയാത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.















