ന്യൂഡൽഹി: ചെങ്കോട്ടയിൽ ഭീകരാക്രമണം നടത്തിയവർക്ക് രണ്ട് വിദേശ ഭീകരരുമായി അടുത്തബന്ധമെന്ന് കണ്ടെത്തൽ. പൊട്ടിത്തെറിച്ച കാറിലുണ്ടായിരുന്ന ഉമർ നബിക്ക് ജെയ്ഷെ മുഹമ്മദ് ഭീകരരുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കാർ പൊട്ടിത്തെറിച്ച് മരിച്ച ഭീകരൻ ഉമറിനെ കൂടാതെ സഹായികളായ മുസമ്മിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവർക്ക് വിദേശ ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.
ഭീകരരെ നിയന്ത്രിച്ചിരുന്നത് ഡോ. ഒകാസ, ഡോ. ഹാഷിം എന്നീ രഹസ്യ പേരുകളിൽ അറിയപ്പെട്ടിരുന്ന ഭീകരരാണെന്ന് വ്യക്തമായി. ടെലഗ്രാം ഉൾപ്പെടെയുള്ള ചില ആപ്പുകളിലൂടെയാണ് ഇവർ പരസ്പരം ബന്ധപ്പെട്ടിരുന്നത്. ഭീകരാക്രമണത്തിൽ വിവിധ വശങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അറസ്റ്റിലായ ലക്നൗ സ്വദേശി ഡോ. ഷഹീൻ ഷാഹിദിന് ജെയ്ഷെ ഭീകരൻ മസൂദ് അസറിന്റെ കൂടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകരരുമായി ഷഹീന് ബന്ധമുണ്ടെന്നാണ് വിവരം.
ഭീകരൻ ഉമറിന്റെ പൂൽവാമയിലെ വീട് സുരക്ഷാസേന തകർത്തു. ഉമർ നബി തന്നെയാണ് കാർ ഓട്ടിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം തെളിഞ്ഞത്.















