പാറ്റ്ന: ബിജെപിയുടെ ശക്തിപ്രകടനത്തിൽ അടിപതറി ആർജെഡി നേതാവ് തേജസ്വി യാദവ്. ബിജെപി സ്ഥാനാർത്ഥി സതീഷ് കുമാർ യാദവിനേക്കാൾ 20,000 വോട്ടുകൾക്ക് പിന്നിലാണ് മുൻ ഉപമുഖ്യമന്ത്രി. തേജസ്വി യാദവിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന രാഘോപൂർ നിയമസഭാ മണ്ഡലത്തിലാണ് ദുർഗതി. ആർജെഡിയുടെ ബിഹാറിലെ തന്നെ ഏറ്റവും ഉറച്ച മണ്ഡലം കൂടിയാണിത്.
സതീഷ് കുമാർ യാദവിന് മധുരപ്രതികാരം കൂടിയാണ് മുന്നേറ്റം. 2020 ലെ തെരഞ്ഞെടുപ്പിൽ, തേജസ്വി യാദവ് രാഘോപൂർ നിന്ന് 38,174 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സതീഷ് കുമാറിനെ പരാജയപ്പെടുത്തിയത്.
യാദവ കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് രാഘോപുർ. ഇവിടെ നിന്നാണ് അവസാന രണ്ടു തിരഞ്ഞെടുപ്പിലും തേജസ്വി വിജയിച്ചത്. ഹാട്രിക്ക് വിജയം തേടിയാണ് ഗോദയിലേക്ക് ഇറങ്ങിയതെങ്കിലും കാത്തിരുന്നത് പരാജയമാണ്. പിതാവ് ലാലു പ്രസാദും മാതാവ് റാബ്രി ദേവിയും മത്സരിച്ച് മുഖ്യമന്ത്രിമാരായതും രാഘോപൂരിൽ നിന്നാണ്. തേജസ്വി യാദവിന്റെ പ്രകടനം ഈ തെരഞ്ഞെടുപ്പ് ചക്രത്തിൽ ആർജെഡിയുടെ മൊത്തത്തിലുള്ള ഗതി നിശ്ചയിക്കാൻ സാധ്യതയുണ്ട്.















