കൊച്ചി : കേരളത്തിൽ എസ്‌ഐആര്‍ നടപ്പാക്കുന്നത് നീട്ടിവയ്‌ക്കണമെന്ന ആവശ്യത്തിൽ ഇടപെടാതെ ഹൈക്കോടതി. വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം നീട്ടിവയ്‌ക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
തദ്ദേശതെരഞ്ഞെടുപ്പ് നടപടികളും എസ്‌ഐആര്‍ നടപടികളും ഒന്നിച്ച് നടത്തുമ്പോള്‍ ഉദ്യോഗസ്ഥ ക്ഷാമവും ഭരണസ്തംഭനവും ഉണ്ടാകുമെന്നാണ്
സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ എസ്‌ഐആര്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും, ഉദ്യോഗസ്ഥ ക്ഷാമം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടില്ലെന്നുമായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.
വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ നടപടികള്‍ പകുതിയിലേറെ പൂര്‍ത്തിയായെന്നും, ഈ സാഹചര്യത്തില്‍ നിര്‍ത്തിവയ്‌ക്കുന്നത് പ്രതിസന്ധിക്ക് ഇടയാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.















