ന്യൂഡൽഹി: ചെങ്കാേട്ട ഭീകരാക്രമണത്തിൽ ചാവേറായ ഉമർ നബിയുടെ മൊബൈൽ ഫോൺ പരിശോധിച്ച് അന്വേഷണസംഘം. പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെടുത്തുന്ന നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഹരിയാന ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ലീപ്പർ സെല്ല് സ്ഥാപിക്കുന്നതിന് ഭീകരർ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
യുവാക്കളെയും വിദ്യാർത്ഥികളെയും ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി ഇവർ പ്രവർത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. സോഷ്യൽമീഡിയ വഴി വിവിധ ക്യാമ്പെയിനുകളും നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഉമറിന്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഉമർ ബന്ധപ്പെട്ടിട്ടുള്ള ആളുകളെ കുറിച്ചുള്ള വിവരങ്ങൾ ഏജൻസി അന്വേഷിച്ചുവരികയാണ്. ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് യുവാക്കളെ നിർബന്ധിപ്പിക്കുകയും ബ്രെയിൻ വാഷ് ചെയ്യുകയും ചെയ്തിരുന്നതിൽ പ്രധാനിയായിരുന്നു ഉമർ നബി. ഇതിനായി അദ്ധ്യാപകൻ, ഡോക്ടടർ തുടങ്ങിയ സ്ഥാനങ്ങൾ ഇയാൾ ദുരുപയോഗം ചെയ്യുകയായിരുന്നു.















