ന്യൂഡൽഹി: ബിഹാറിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങ് ഈ മാസം 20-ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കും. നിരവധി കേന്ദ്രമന്ത്രിമാരും എൻഡിഎയുടെ ഉന്നത നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കാളിയാകും.
എൻഡിഎ ഉന്നത നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ നടന്നതിന് ശേഷമാണ് തീയതി പ്രഖ്യാപിച്ചത്. ബിജെപിക്ക് 15 മന്ത്രിസ്ഥാനങ്ങളും ജെഡിയുവിന് 14 മന്ത്രിസ്ഥാനങ്ങളും ലഭിക്കും.
നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി നിതീഷ് കുമാറിന്റെ വസതിയിലെത്തിയ ബിജെപി നേതാക്കൾ പ്രാഥമിക ചർച്ചകൾ ആരംഭിച്ചിരുന്നു.
അന്തിമ കണക്ക് പ്രകാരം ബിജെപി 89-ഉം ജെഡിയു 85 -ഉം സീറ്റുകളാണ് നേടിയത്. കോൺഗ്രസ് ആറ് സീറ്റിലേക്കും ഇടതുപാർട്ടികൾ എല്ലാം ചേർന്ന് മൂന്ന് സീറ്റുമാണ് നേടിയത്.















