ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണ കേസിലെ പ്രതികൾ ലക്ഷ്യമിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണം. ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് സമാനമാണിത്. ഹമാസ് ഭീകരർ ഉപയോഗിക്കുന്ന തരത്തിലുള്ള റോക്കറ്റുകൾ നിർമ്മിക്കാനുള്ള ഗൂഢാലോചനയും സംഘം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ചാവേറായ ഉമർ നബിക്ക് സാങ്കേതിക സഹായം നൽകിയ കശ്മീർ സ്വദേശി അമീർ റാഷിദ് അലിയെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.
കാർ ബോംബ് സ്ഫോടനത്തിനു പുറമേ ചെറു റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തിനും ഭീകരർ പദ്ധതി ഇട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് വൻതോതിൽ സ്ഫോടക വസ്തുക്കൾ സംഘം ശേഖരിച്ചത്. ഡ്രോണിൽ സ്ഫോടക വസ്തുക്കൾ നിറയ്‌ക്കാനിയിരുന്നു പദ്ധതി. 2021ൽ ജമ്മുവിലെ എയർ സ്റ്റേഷന് നേരെ സമാനമായ രീതിയിൽ ആക്രമണമുണ്ടായിരുന്നു. എന്നാൽ ഡോക്ടർമാർ കൂട്ടത്തോടെ അറസ്റ്റിലായതോടെ വൻ ഗൂഢാലോചന പൊളിഞ്ഞു.
ഡോ. ഷെഹീൻ സായിദ് രണ്ടുവർഷത്തോളം സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്നു എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഷെഹിൻ അടുത്തകാലത്ത് മാലിയും തുർക്കിയും സന്ദർശിച്ചിരുന്നു. ഇത്തരം സന്ദർശനങ്ങളും ഇപ്പോൾ അന്വേഷണ പരിധിയിലാണ്.
ചാവേറായ ഉമർ ഷൂസിൽ ട്രിഗർ ഡിവൈസ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത് എന്ന് വിവരവും പുറത്തുവരുന്നുണ്ട്. സ്ഫോടനം നടത്തിയ കാറിൽ നിന്നും കണ്ടെടുത്ത ഷൂസിൽ അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമുണ്ട്. മുൻപ് അമേരിക്കയടക്കം ലോകത്തിന്റെ പലയിടത്തും ഭീകരർ ഷൂ ബോംബ് ആക്രമണം നടത്തിയിരുന്നു.















