ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണക്കേസിലെ പ്രതികൾ ജോലി ചെയ്തിരുന്ന ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ. കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് ഇഡിയുടെ നടപടി. ന്യൂഡൽഹിയിലെ അൽഫലാഹ് ട്രസ്റ്റിന്റെ കീഴിലാണ് സർവകലാശാല പ്രവർത്തിക്കുന്നത്. ഈ ട്രസ്റ്റിന്റെ സ്ഥാപകനാണ് ജാവേദ്. വെറ്റ് മൊഡ്യൂൾ ഭീകര പ്രവർത്തനങ്ങൾക്ക് ട്രസ്റ്റിന്റെ ഫണ്ട് ഉപയോഗിച്ചിട്ടുണ്ടോ എന്നും ഏജൻസി അന്വേഷിക്കുന്നുണ്ട്.
അൽ ഫലാഹ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഇഡി വ്യക്തമാക്കി. അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ ഡൽഹി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. അൽ ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളുടെ വസതികൾ അടക്കം ഡൽഹിയിലെ പത്തൊൻപത് ഇടങ്ങളിൽ ഇഡി. പരിശോധന നടത്തിയിരുന്നു.
1995 സെപ്റ്റംബർ 8 നാണ് അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിതമായത്. തുടക്കം മുതൽ സിദ്ദിഖി ഇതിന്റെ ട്രസ്റ്റിയാണ്. ട്രസ്റ്റിന് കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളും ഇയാളുടെ നിയന്ത്രണത്തിലാണ്. വളരെ പെട്ടന്നാണ് ട്രസ്റ്റ് പടർന്ന് പന്തലിച്ചത്. ട്രസ്റ്റിന്റെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ചും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. അനധികൃതമായി വിദേശ ഫണ്ട് ട്രസ്റ്റിലേക്ക് എത്തുന്നതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം ജാവദ് സിദ്ദിഖിയുടെ സഹോദൻ ഹാറൂദ് സിദിഖിയെ മധ്യപ്രദേശ് പൊലീസ് ഹൈദരബാദിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.















