തിരുവനന്തപുരം: ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഒരു ഫയലും മുമ്പിൽ വന്നിട്ടില്ലെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ദേവസ്വം ബോർഡ് സ്വതന്ത്രമായ ബോഡിയാണ്. ദേവസ്വം മന്ത്രിക്ക് അതിനകത്ത് വലിയ റോൾ ഇല്ല. ഫയൽ അയക്കേണ്ട കാര്യം ഇല്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
“ദേവസ്വം ബോർഡിന്റെ തീരുമാനങ്ങളെല്ലാം ബോർഡിന്റെ തീരുമാനങ്ങളാണ് അതിന് ഗവൺമെൻ്റിന്റെ അംഗീകാരം ആവശ്യമില്ല. ഗവണമെൻ്റിന് കൈകടത്താൻ അധികാരമില്ല.ദേവസ്വം ബോർഡിന്റെ തീരുമാനങ്ങൾ സർക്കാരിന്റെ അറിവോടയല്ല. പാർട്ടി സെക്രട്ടറി പാർട്ടിയുടെ നിലപാട് പറഞ്ഞു. അതിനപ്പുറത്തേക്ക് കൂടുതൽ കാര്യങ്ങൾ പറയാൻ താൻ ആളല്ല. ഒരു സംശയത്തിനും അവകാശമില്ല. ദേവസ്വം ബോർഡ് എടുത്തിട്ടുള്ള ഒരു തീരുമാനവും ഗവണമെൻ്റ് അറിഞ്ഞിട്ടില്ല. ഹൈക്കോടതിയാണ് എസ്ഐടിയെ നിയമിച്ചത്. കുറ്റപത്രം സമർപ്പിക്കുന്നത് വരെ കാത്തിരിക്കണം സർക്കാരിന്റെ കൈകൾ ശുദ്ധമാണ്” അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാർ അറസ്റ്റിലായതിനെ തുടർന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗമാണ് മുൻ എം എൽ എ കൂടിയായ എ. പത്മകുമാർ.















