ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിലെ ആസൂത്രകനും മുഖ്യ പ്രതിയുമായ ഡോ. മുസമിൽ ഷക്കീലും പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ജെയ്ഷെ ഭീകരനും തമ്മിലുള്ള ചാറ്റ് വിവരങ്ങൾ പുറത്ത്. ബോംബ് നിർമിക്കുന്നതിന്റെ ദൃശ്യങ്ങൾ മുസമിൽ പാക് ഭീകരനുമായി പങ്കിട്ടതായാണ് കണ്ടെത്തൽ. ഹൻസുള്ള എന്ന ജെയ്ഷെ ഭീകരനുമായാണ് മുസമിലിന് ബന്ധമുണ്ടായിരുന്നത്.
കശ്മീരിൽ ഒക്ടോബറിൽ കണ്ടെത്തിയ പോസ്റ്ററുകളിൽ കമാൻഡർ ഹൻസുള്ള ഭായ് എന്ന് എഴുതിയിരുന്നതായി പൊലീസ് അറിയിച്ചു. ഇയാൾക്കാണ് മുസിമിൽ വീഡിയോ അയച്ചുകൊടുത്തതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിഗമനം.
കശ്മീരിലെ മൗലവി ഇർഫാൻ അഹമ്മദ് എന്നയാൾ വഴിയാണ് മുസമിൽ ജെയ്ഷെ ഭീകരരുമായി ബന്ധപ്പെട്ടത്. ഡോക്ടർമാരെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും വൈറ്റ് കോളർ ഭീകരസംഘടന രൂപീകരിക്കുകയും ചെയ്യുന്നയാളാണ് മൗലവി ഇർഫാൻ. അൽഫലാഹ് സർവകലാശാലയിൽ ഡോക്ടറായി ജോലി ചെയ്തികുന്ന മുസമിലിനെയാണ് മൗലവി ആദ്യം റിക്രൂട്ട് ചെയ്തത്.
മുസമിലാണ് പിന്നീട് ഡോക്ടർമാരായ മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ്, ഫഹീൻ സയീദ് എന്നിവരെ റിക്രൂട്ട് ചെയ്തത്. സ്ഫോടക വസ്തുക്കൾ കടത്തിയതിനും ഡൽഹിയിൽ പൊട്ടിത്തെറിച്ച കാർ ചാവേർ ഉമർ നബിക്ക് കൈമാറിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.















