തിരുവനന്തപുരം: റോഡ്, റെയില്‍ മാര്‍ഗത്തിലൂടെയുള്ള ചരക്കുനീക്കം ആരംഭിക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് (ഐസിപി) കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി. ഇതോടെ ചരക്കുമായി കൂടുതൽ കപ്പലുകൾ എത്തുന്നതോടെ തുറമുഖത്തിനും സംസ്ഥാനത്തിനും വലിയ നേട്ടമാകും.
ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് വരുന്നതോടെ കപ്പൽ ജീവനക്കാർക്ക് ക്രൂ ചെയ്ഞ്ചിന്റെ ഭാഗമായി കരയ്‌ക്കിറങ്ങാനാകും. ഇതോടെ മേഖലയിൽ കൂടുതൽ വികസനത്തിന് വഴിതെളിയും. വിനോദസഞ്ചാരികളെ ഇറക്കാനുള്ള അനുമതികൂടി ലഭ്യമായാൽ അനന്തപുരിയുടെ മുഖം തന്നെ മാറും.
രാജ്യാന്തര കപ്പൽ ചാലിലൂടെ കടന്നു പോകുന്ന വലിയ കപ്പലുകളിലെ ക്യാപ്റ്റനടക്കമുള്ള ജീവനക്കാർ ഡ്യൂട്ടി മാറുന്നതിന്റെ ഭാഗമായി കരയിലിറങ്ങുകയും പകരം ജീവനക്കാർ കപ്പലിൽ കയറുന്നതുമാണ് ക്രൂ ചെയ്ഞ്ച്.
കോവിഡ് കാലത്ത് വിഴിഞ്ഞം തുറമുഖത്ത് പ്രത്യേക അനുമതിയോടെ ക്രൂ ചെയ്ഞ്ച് നടത്തിയിരുന്നു. 10 കോടിയിലേറെ രൂപയുടെ അധികവരുമാനമാണ് അന്ന് സര്‍ക്കാരിന് ലഭിച്ചത്. കോവിദഃ ഭീതി ഒഴിഞ്ഞപ്പോൾ ക്രൂ ചെയ്ഞ്ചിന് ലഭ്യമായിരുന്ന താത്‌കാലിക അനുമതി ഇല്ലാതായി.
2028 ഡിസംബറിനകം തുറമുഖത്തിന്റെ രണ്ടുമുതൽ നാലുവരെ ഘട്ടത്തിന്റെ നിർമാണം പൂർത്തീകരിക്കാനാണ് ഇപ്പോഴത്തെ ലക്‌ഷ്യം.ഇതിനായി 15,000 കോടിയോളം രൂപവരെയാണ് നിർമാണം നടത്തുന്ന അദാനി പോർട്ട് മുടക്കുക. പിപിപി പദ്ധതിയിൽ സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ നിക്ഷേപമാണ് ഇതിലൂടെ വരാൻ പോകുന്നത്. ഇൗ ഘട്ടങ്ങളിൽ സംസ്ഥാന സർക്കാറിന്റെ നിക്ഷേപം ഒന്നും തന്നെയില്ല. സംസ്ഥാന സർക്കാർ നേരിട്ട് പണംമുടക്കേണ്ടതില്ലാത്ത പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിന്റെ സമ്പദ്‌ഘടനയിൽ കുതിച്ചുചാട്ടമുണ്ടാകും.















