കൊച്ചി: സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശിശു സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാർക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം ജില്ലയിലെ കാക്കാനാടുള്ള ശിശു സംരക്ഷണ കേന്ദ്രത്തിലാണ് ക്രൂര പീഡനം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന 14 കാരി അടക്കം നാലിലധികം കുട്ടികളാണ് ലൈംഗിക പിഡനത്തിന് ഇരയായത്.
തൃക്കാക്കര പൊലീസ് പോക്സോ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡ്രൈവറും ഗേറ്റ് കീപ്പറും മറ്റൊരു ജീവനക്കാരനുമാണ് പ്രതികൾ. മൂവരും സ്ഥിരം ജീവനക്കാരാണ്. ഇവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.
2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം. 14 കാരിയെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വരുന്നത്. പുതിയ സ്ഥാപനത്തിൽ എത്തിയ കുട്ടിക്ക് സ്വകാര്യഭാഗത്ത് അണുബാധ ഉണ്ടായതിനെ തുടർന്ന് ചികിത്സ നൽകിയിരുന്നു.
ഡോക്ടർമാരുടെ സംശയമാണ് നടുക്കുന്ന ക്രൂരത പുറത്തു കൊണ്ടുവന്നത്. തുടർന്ന് അധികൃതർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനം വെളിപ്പെടുത്തിയത്. തുടർന്ന് കാക്കനാട്ടെ മറ്റ് കുട്ടികളെയും കൗൺസിലിംഗിന് വിധേയമാക്കുകയായിരുന്നു.















