ബെംഗളൂരു: വ്യാജ നെയ്യ് പിടികൂടിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. ബെംഗളൂരു സ്വദേശികളായ ശിവകുമാർ, രമ്യ എന്നിവരാണ് അറസ്റ്റിലായത്. സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ പിടിയിലായത്. കർണാടക സഹകരണ പാൽ ഉൽപാദക ഫെഡറേഷന്റെ കീഴിൽ വ്യാജ നെയ്യ് വിറ്റുവരികയായിരുന്നു ദമ്പതികൾ.
അന്വേഷണസംഘം നടത്തിയ റെയ്ഡിൽ നെയ്യ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന യന്ത്രങ്ങളും ഉദ്യോഗസ്ഥർ കണ്ടെടുത്തു. നന്ദിനി എന്ന പേരിലാണ് നെയ്യ് വിറ്റിരുന്നത്. നെയ്യ് നിർമിക്കുന്നതിനായി അത്യാധുനിക യന്ത്ര ഉപകരണങ്ങളാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. നിർമാണത്തിന് ഉപയോഗിച്ചിരുന്ന എല്ല യന്ത്രസാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്.
ഉപയോക്താക്കൾക്കിടയിൽ ഏറ്റവും വിശ്വസനീയമായ നെയ്യാണ് നന്ദിനി. മായം ചേർത്താണ് പ്രതികൾ നെയ്യ് ഉത്പാദിപ്പിച്ചിരുന്നത്. ഇവരുടെ വിൽപ്പനരീതിയിൽ സംശയം തോന്നിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നവംബർ 14-ന് രഹസ്യാന്വേഷണ ഏജൻസിയും ക്രൈംബ്രാഞ്ചും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ പ്രതികളെ പിടികൂടുകയായിരുന്നു.
വാഹനം തടഞ്ഞുനിർത്തിയാണ് നെയ്യ് പിടികൂടിയത്. 56 ലക്ഷം രൂപ വിലമതിക്കുന്ന 8,136 ലിറ്റർ വ്യാജ നെയ്യാണ് പിടികൂടിയത്. നാല് ബൊലേറോ ഗുഡ്സ് വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.















