കഴിഞ്ഞ ദിവസം ക്രിസ്ത്യൻ കരസേനാ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സൈന്യത്തിന്റെ നടപടി സുപ്രീം കോടതി ശരിവച്ചിരുന്നു. സർവ ധർമ്മ സ്ഥലിൽ പ്രവേശിക്കാൻ വിസമ്മതിച്ചതിനാണ് ഉദ്യോഗസ്ഥൻ നടപടി നേരിട്ടത്. എന്നാൽ മലയാളത്തിലെ മിക്ക മാദ്ധ്യമങ്ങളും പ്രത്യേകിച്ച് മീഡിയ വണും ഈ വാർത്ത വളച്ചൊടിച്ചാണ് റിപ്പോർട്ട് ചെയ്തത്.
ക്രിസ്ത്യാനിയായതിനാൽ ക്ഷേത്രപൂജയിൽ പങ്കെടുക്കാനികില്ലെന്ന് സൈനികൻ പറഞ്ഞെന്നും എന്നാൽ നിങ്ങൾ സൈനികനാകാൻ യോഗ്യനല്ലെന്ന് സുപ്രീംകോടതി പറഞ്ഞെന്നുമാണ് വാർത്തകളുടെ ഉള്ളടക്കം. ഇതേ കാര്യം മീഡിയ വൺ സോഷ്യൽ മീഡിയയിൽ കാർഡാക്കിയിട്ടുമുണ്ട്.
എന്നാൽ മതേതരത്വം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തിൽ സൈന്യം നടത്തുന്ന ‘സർവ്വ ധർമ്മ സ്ഥൽ’ എന്ന നാനാമതസ്ഥർക്കായുള്ള ആരാധനാലയത്തിലാണ് സൈനികൻ കയറാൻ വിസമ്മതിച്ചതെന്നും ഇതിനാണ് നടപടി നേരിട്ടതെന്നും ദേശീയ മാദ്ധ്യമങ്ങളിൽ കൃത്യമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സനോജ് തെക്കേക്കര സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് വായിക്കാം….
ആടിനെ എങ്ങനെ പട്ടിയാക്കാം എന്ന മീഡിയ വൺ അജണ്ടയുടെ പ്രത്യക്ഷ ഉദാഹരണമാണ് ഈ വാർത്ത.
മതേതരത്വം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തിൽ ഇന്ത്യൻ ആർമി നടത്തുന്ന ‘സർവ്വ ധർമ്മ സ്ഥൽ’ എന്ന മിലിട്ടറിയുടെ നാനാമതസ്ഥർക്കായുള്ള ആരാധനാലയത്തിലാണ് സൈനികൻ തന്റെ വിശ്വാസത്തിന്റെ പേര് പറഞ്ഞു പ്രവേശിക്കാൻ വിസമ്മതിച്ചത്.
സർവ്വ ധർമ്മ സ്ഥലിൽ സൈനികന്റെ സ്വന്തം മതമായ ക്രിസ്ത്യാനികളുടെ കുരിശും, ഹിന്ദു വിഗ്രഹവും, മുസ്ലീങ്ങളുടെ മിഹ്റാബും, ബുദ്ധരുടെ സ്തൂപവും ഒക്കെയുണ്ട്. “മതപരമായ ആചാരങ്ങൾ നടത്താൻ ആരെങ്കിലും നിങ്ങളെ നിർബന്ധിച്ചാൽ അത് വേണ്ട എന്നു പറയാം. എന്നാൽ നിങ്ങൾക്ക് അകത്തു പ്രവേശിക്കാൻ പോലും എങ്ങനെ വിസമ്മതിക്കാനാകും? എന്നാണ് സുപ്രീംകോടതി ചോദിച്ചത്.
സൈന്യത്തിൽ അച്ചടക്കം ഏറെ ആവശ്യമാണെന്ന നിരീക്ഷണത്തിലാണ് കോടതിയുടെ ഈ വിധി. ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ നടത്തിയപ്പോൾ സുവർണ്ണ ക്ഷേത്രത്തിൽ കടക്കാൻ ഇന്ദിരാഗാന്ധി നാനാമതസ്ഥർ ഉൾപ്പെടുന്ന പട്ടാളത്തോട് ഓർഡർ നൽകിയത് ഓർക്കുക. ഇത്തരക്കാരെ പ്രോത്സാഹിപ്പിച്ചാൽ ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ പോലുള്ള ഘട്ടത്തിൽ അത് തന്റെ വിശ്വാസത്തിന് എതിരാണെന്ന് വാദിച്ച് വിസമ്മതിക്കുന്ന അവസ്ഥ ഒന്നോർത്തു നോക്കൂ. സ്വന്തം വിശ്വാസവും, ഇഷ്ടവും പറഞ്ഞുള്ള കളിയൊന്നും സൈന്യത്തിൽ നടക്കില്ല.
ഏത് കഠിനമായ സാഹചര്യത്തിലും പിടിച്ചു നിൽക്കാൻ സൈനികരെ പ്രാപ്തരാക്കുകയാണ് ഈ പരിശീലനത്തിന്റെ ലക്‌ഷ്യം. അച്ചടക്കം കർശനമാണ് ആർമിയിൽ. ഇതൊന്നും വയ്യാത്തവർക്ക് വിശ്വാസം പറഞ്ഞു പുരോഹിതനായിരിക്കാം. ആർമിയിൽ ചേരാൻ ആരും ആരെയും നിർബന്ധിക്കുന്നില്ല.
‘What is Sarva Dharma Sthal in Indian Army’ എന്ന് ഗൂഗിളിൽ സേർച്ച് ചെയ്‌താൽ ഈ ആരാധനാലയത്തിന്റെ ഇന്റീരിയർ അടക്കമുള്ള ചിത്രങ്ങളും, വാർത്തകളും കാണാം















