വാഷിംങ്ടൺ: വൈറ്റ്ഹാസിന് സമീപത്തുണ്ടായ വെടിവയ്പ്പ് ഭീകരാക്രമണമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അക്രമിയെ മൃഗം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപ് പ്രതികരിച്ചത്. നമ്മുടെ സൈനികരെ വധിച്ച ആ മൃഗം വലിയ വില നൽകേണ്ടിവരുമെന്ന് ട്രംപ് സോഷ്യൽമീഡിയയിൽ കുറിച്ചു.
അക്രമി അഫ്ഗാൻ സ്വദേശിയാണെന്ന് ട്രംപ് വെളിപ്പെടുത്തി. രാജ്യത്തിനും മനുഷ്യരാശിക്കും എതിരെയുള്ള കുറ്റകൃത്യമാണിത്. 500 നാഷണൽ ഗാർഡുകളെ സംഭവസ്ഥലത്ത് അധികമായി വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയിലുള്ള രണ്ട് നാഷണൽ ഗാർഡുകളുടെ നിലഗുരുതരമാണ്. അക്രമിക്കും വെടിവയ്പ്പിൽ പരിക്കേറ്റു. ഇയാളുടെ പശ്ചാത്തലം പരിശോധിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.
ഞെട്ടിക്കുന്ന വാർത്തയായിരുന്നു പുലർച്ചെ യുഎസിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വെടിവയ്പ്പ് നടക്കുമ്പോൾ ട്രംപ് ഫ്ലോറിഡയിലെ അദ്ദേഹത്തിന്റെ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിലായിരുന്നു. അപ്രതീക്ഷിത വെടിവയ്പ്പിൽ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയും ദുഃഖം രേഖപ്പെടുത്തി.















