ന്യൂഡൽഹി: ഡൽഹി സ്ഫോടനകേസുമായി ബന്ധപ്പെട്ട വൈറ്റ് കോളർ സംഘത്തിലെ ഡോക്ടർമാരുടെ പ്രാദേശിക ബന്ധങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി എൻഐഎ. അറസ്റ്റിലായ അൽ ഫലാഹ് സർവകലാശാലയിലെ മുൻ ഡോക്ടറായ ഷഹീൻ ഷാഹിദിനെ തെളിവെടുപ്പിനായി സർവകലാശാലയിലേക്ക് എത്തിച്ചു. അറസ്റ്റിലായ ഏഴ് പ്രതികളെയും ലഖ്നൗ, കാൻപൂർ, സഹാറൻപൂർ, ഫരീദാബാദ്, കശ്മീർ എന്നിവിടങ്ങളിൽ എത്തിച്ചും തെളിവെടുപ്പ് നടത്തും. അന്വേഷണത്തിന്റെ പ്രധാനകേന്ദ്രങ്ങളാണ് ഈ നഗരങ്ങൾ.
പ്രതികളുടെ പ്രാദേശികതല ബന്ധങ്ങളും മുൻകാല പശ്ചാത്തലങ്ങളും ആരൊക്കെയായി ബന്ധമുണ്ടായിരുന്നു എന്നതിനെ കുറിച്ചും വിശദമായി അന്വേഷിച്ചുവരികയാണ്. ഭീകരാക്രമണത്തിന് സഹായം നൽകിയ ഡോക്ടർമാരുടെ ശൃംഖലയും അന്വേഷണസംഘം പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നു.
അറസ്റ്റിലായ ഷഹീനും മറ്റ് പ്രതികളും ഉത്തർപ്രദേശിലും ഫരീദാബാദിലുമായി സന്ദർശിച്ച വ്യക്തികളുടെ വിവരങ്ങളും അന്വേഷിക്കുന്നുണ്ട്. അവർക്ക് താമസസൗകര്യം, ലോജിസ്റ്റിക്കൽ സഹായം, സാമ്പത്തിക സഹായം എന്നിവ നൽകിയ വ്യക്തികളെയും കണ്ടെത്തും.
പ്രതികളുടെ ഫോണുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇത് പ്രകാരം ഉത്തർപ്രദേശിലെ നഗരങ്ങളിലേക്ക് അന്വേഷണം വ്യാപിച്ചിട്ടുണ്ട്. വാടകയ്‌ക്ക് നൽകിവരുന്ന വീടുകൾ, വാഹനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.















