കണ്ണൂർ: മാടായിക്കാവിൽ വഴിപാട് രസീതിന്റെ ഡ്യൂപ്ലിക്കേറ്റ് നൽകി തട്ടിപ്പ്. ക്ഷേത്രം ജീവനക്കാരനും സിഐടിയും നേതാവുമായ എ.വി അനീഷാണ് വ്യാജ രസീത് നൽകി പണം മോഷ്ടിച്ചത്. ദേവസ്വം എംപ്ലോയീസ് യൂണിയൻ മാടായി ഏരിയ കമ്മിറ്റി സെക്രട്ടറിയും ജില്ലാകമ്മിറ്റി അംഗവുമാണ് ഇയാൾ.
അന്വേഷണ വിധേയമായി അനീഷിനെ സസ്പെൻഡ് ചെയ്തതിട്ടുണ്ട്. ചിറക്കൽ കോവിലകം എക്സിക്യൂട്ടീവ് ഓഫീസറിടേതാണ് നടപടി. വഴിപാട് കൗണ്ടറിൽ നിന്ന് നൽകുന്ന രസീതിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്ത് തിരുത്തി നൽകിയാണ് ഇയാൾ പണം മോഷ്ടിച്ചത്.
വടക്കൻ കേരളത്തിലെ പ്രധാന ക്ഷേത്രമാണ് മാടായിക്കാവ്. കർണാടകയിൽ നിന്നും ധാരാളം ഭക്തർ ഇവിടെ പൂജകൾക്ക് എത്താറുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ക്ഷേത്രത്തിൽ എത്തിയ കർണാടക സ്വദേശിക്ക് നൽകിയ വഴിപാട് രസീതിന്റെ പകർപ്പെടുത്ത് മറ്റൊരു ഭക്തന് കൂടി നൽകുകയായിരുന്നു. തട്ടിപ്പ് പൂജാരിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ അദ്ദേഹം ഇത് മാനേജരെ അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ മേശയിൽ നിന്നും നിരവധി ഡ്യൂപ്ലിക്കേറ്റ് വഴിപാട് രസീതുകൾ കണ്ടെത്തി. കഴിഞ്ഞ ആറ് മാസത്തിനുള്ള അനിഷ് വ്യാപക തട്ടിപ്പ് നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ മുന്ന് വർഷമായി ഇയാൾ വഴിപാട് കൗണ്ടറിലാണ് ജോലി ചെയ്യുന്നത്. നേരത്തെ വാദ്യകലാകാരനായിരുന്ന അനീഷ് സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെയാണ് കൗണ്ടറിൽ എത്തിയത്.















