ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണക്കേസിൽ അന്വേഷണം തുടരുന്നതിനിടെ കേസിലെ പ്രധാന കേന്ദ്രമായ അൽഫലാഹ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ നിന്ന് 18 ലക്ഷം രൂപ കണ്ടെടുത്തു. കേസിലെ മുഖ്യപ്രതിയായ ഡോ. ഷഹീൻ സെയ്ദിന്റെ 22-ാം നമ്പർ മുറിയിൽ നിന്നാണ് പണം കണ്ടെടുത്തത്. പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് അലമാരയ്‌ക്കുള്ളിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്. ഇത്രയും തുക ഷഹീന് എവിടെ നിന്നാണ് ലഭിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എൻഐഎ.
കഴിഞ്ഞ ദിവസം ഷഹീനുമായി എൻഐഎ അൽഫലാഹ് സർവകലാശാലയിൽ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കാമ്പസിലെ വിവിധയിടങ്ങളിൽ ഷഹീനെ എത്തിച്ച് ചോദ്യം ചെയ്തു. ഷഹീൻ സയിദിന്റെ ക്യാബിൻ, അവർ പഠിപ്പിച്ചിരുന്ന ക്ലാസ്മുറികൾ എന്നിവിടങ്ങളിൽ എത്തിച്ചു. സയീദിനെയും മറ്റ് പ്രതികളായ മുസമിൽ ഷക്കീൽ, അദീൽ അഹമ്മദ് എന്നിവരോടൊപ്പം കോടതിയിൽ ഹാജരാക്കി. സ്ഫോടക വസ്തുക്കൾ കൊണ്ടുപോകുന്നതിനായി 32 കാറുകളാണ് പ്രതികൾ വാങ്ങിയത്.
2023 സെപ്റ്റംബറിലാണ് ഷഹീൻ സെയ്ദും മുസഫിൽ ഷക്കീലും വിവാഹതിരായത്. ഇതിന് ശേഷമായിരുന്നു ഇരുവരും ഭീകരപ്രവർത്തനങ്ങളിൽ സജീവമാകാൻ തുടങ്ങിയത്. തുടർന്ന് ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉൽ മോമിനാത്തിലെ അംഗങ്ങളെ സമീപിക്കുകയും പരീശിലനം തുടങ്ങുകയും ചെയ്തു. തന്റെ ഡോക്ടർ ഐഡിന്റിറ്റി ഉപയോഗിച്ച് കശ്മീർ, ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ യാത്ര ചെയ്തു. ജെയ്‌ഷെ ഭീകരൻ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറിന്റെ നേതൃത്വത്തിലുള്ള ഭീകരസംഘടനയോടൊപ്പമാണ് ഷഹീൻ പ്രവർത്തിച്ചിരുന്നത്.















