അഹമ്മദാബാദ്: പ്രഥമ പ്രധാനമന്ത്രിയായ ജവഹാർലാൽ നെഹ്റു ബാബറി മസ്ജിദ് പുനരുദ്ധാരണത്തിന് കേന്ദ്രഫണ്ട് ഉപയോഗിക്കാൻ നീക്കം നടത്തിയിരുന്നതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. സർദാർ വല്ലഭായ് പട്ടേൽ സമയോചിതമായി ഇടപെട്ടില്ലായിരുന്നെങ്കിൽ പൊതുഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ച് നെഹ്റു ബാബറി മസ്ജിദ് നിർമിക്കുമായിരുന്നുവെന്നും ചരിത്ര വസ്തുതകളെ ഉദ്ധരിച്ച് രാജ്‌നാഥ് സിംഗ് പറഞ്ഞു. സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഗുജറാത്തിൽ നടന്ന ‘യൂണിറ്റി മാർച്ച്’ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രതിരോധമന്ത്രിയുടെ വാക്കുകൾ.
ഗുജറാത്തിലെ സോമനാഥ ക്ഷേത്രം പുനർനിർമിച്ച കാര്യം പറഞ്ഞാണ് നെഹ്റു ഇതിന് തുനിഞ്ഞത്. എന്നാൽ ക്ഷേത്രത്തിനായി ഒരു രൂപ പോലും പൊതുഖജനാവിൽ നിന്നും ചെലവഴിച്ചിട്ടില്ലെന്നും ആവശ്യമായ 30 ലക്ഷം രൂപ പൊതുജനങ്ങൾ സംഭാവന ചെയ്തതാണെന്നും പട്ടേൽ നെഹ്റുവിന് മറുപടി നൽകിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സർക്കാർ ഒരു രൂപ പോലും നൽകിയില്ലെന്നും മുഴുവൻ ചെലവും രാജ്യത്തെ ജനങ്ങളാണ് വഹിച്ചതെന്നും പ്രതിരോധമന്ത്രി ഓർമിപ്പിച്ചു
പട്ടേലിന്റെ മരണശേഷം അദ്ദേഹത്തിന് സ്മാരകം നിർമിക്കുന്നതിനായി സാധാരണക്കാരിൽ നിന്ന് സ്വരൂപിച്ച പണം കൊള്ളയടിക്കാനും കോൺഗ്രസ് സർക്കാർ ശ്രമം നടത്തിയെന്നും രാജ്നാഥ് സിംഗ് ആരോപിച്ചു.
1946 ൽ മഹാത്മാഗാന്ധിയുടെ നിർദ്ദേശപ്രകാരം പട്ടേൽ നാമനിർദ്ദേശം പിൻവലിച്ചതോടെയാണ് നെഹ്‌റു കോൺഗ്രസ് പ്രസിഡന്റായതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ചില രാഷ്‌ട്രീയ ശക്തികൾ പട്ടേലിന്റെ പാരമ്പര്യം ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രമായി പട്ടേലിനെ പുനഃസ്ഥാപിക്കാൻ നിർണായക പങ്ക് വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















