ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ അരൂർ മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗത്ത് ക്ഷേത്രങ്ങളുടെ ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുത്തതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലഭിച്ചത് 28 കോടി രൂപ. വിവരാവകാശ നിയമപ്രകാരം വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനി
ൽ വിളയിലിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഭൂമി വില സംസ്ഥാന സർക്കാരിനും കെട്ടിടത്തിന്റെ വില ദേവസ്വം ബോർഡിനുമാണ് നൽകിയിട്ടുള്ളത്. ക്ഷേത്രങ്ങൾക്ക് താന്ത്രിക ചടങ്ങുകൾ നടത്തുന്നതിനും, പുന:പ്രതിഷ്ഠ തുടങ്ങിയ ചടങ്ങുകൾ നടത്തുന്നതിനും പ്രത്യേകമായി തുക അനുവദിച്ചിട്ടില്ലെന്നും ദേശീയപാത ലാൻഡ് അക്വിസിഷൻ വിഭാഗം നൽകിയ മറുപടിയിൽ പറയുന്നു.
ഇരട്ടക്കുളങ്ങര മഹാദേവ ക്ഷേത്രം- 7.767 കോടി രൂപ
വണ്ടാനം ശ്രീധർമശാസ്താ ക്ഷേത്രം- 3.59 കോടി
നീർക്കുന്നം ശ്രീശങ്കരനാരായണ ക്ഷേത്രം- 4.49 കോടി
ചെറിയ കലവൂർ ക്ഷേത്രം- 60.24 ലക്ഷം
വലിയകലവൂർ ക്ഷേത്രം- 1.23 കോടി
പുറക്കാട് ആനന്ദേശ്വരം ക്ഷേത്രം- 33.25 ലക്ഷം
ഉറിയരി ഉണ്ണിത്തേവർ ക്ഷേത്രം- 72.90 ലക്ഷം
നവരാക്കൽ ക്ഷേത്രം- 1.24 കോടി
കാഞ്ഞൂർ ക്ഷേത്രം- 2.41 കോടി
ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം- 7.38 ലക്ഷം
കൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രം- 1.13 കോടി
പള്ളിപ്പാട് ശ്രീകൃഷ്ണക്ഷേത്രം- 7.44 ലക്ഷം
പുറക്കാട് മുരിക്കുവേലി ക്ഷേത്രം- 1.02 കോടി
പട്ടണക്കാട് മഹാദേവ ക്ഷേത്രം- 1.11 കോടി
തുറവൂർ മഹാക്ഷേത്രം- 38. 42 ലക്ഷം
കീരിക്കാട് രാമപുരം ക്ഷേത്രം – 24.72 ലക്ഷം രൂപ
ഇതു കൂടാതെ കുമാരപുരം തിരുവിലഞ്ഞാൽ ദേവീ ക്ഷേത്രത്തിന് ഭൂമിക്ക് 53.25 ലക്ഷവും, കെട്ടിടത്തിന് നഷ്ടപരിഹാരമായി 1.21 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഇതിൽ രാമപുരം ക്ഷേത്രത്തിന്റെ തുക തർക്കമുള്ളതിനാൽ ജില്ലാ കോടതിയിലാണ് കെട്ടിവച്ചിരിക്കുന്നത്.
എന്നാൽ ഇത്രയും വലിയ തുക നഷ്ടപരിഹാരമായി സർക്കാരിനും ദേവസ്വം ബോർഡിനും ലഭിച്ചിട്ടും ക്ഷേത്രങ്ങളുടെ വികസനത്തിനായി ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ഭൂമി ഏറ്റെടുത്ത ക്ഷേത്രങ്ങൾ മതിൽ കെട്ടി സംരക്ഷിക്കാൻ പോലും തയ്യാറായിട്ടില്ല. പല ക്ഷേത്രങ്ങളുടെയും നിലവിലെ കെട്ടിടങ്ങൾ പലതും അത്യന്തം ശോചനീയാവസ്ഥയിലാണ്.
ജില്ലയിൽ ഏറ്റവും കൂടുതൽ നഷ്ടപരിഹാരം ലഭിച്ച ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന്റെ അവസ്ഥ ദയനീയമാണ്. ദേശീയപാതയോരത്തെ ക്ഷേത്രക്കുളം മലിനമാണ്. സംരക്ഷണ ഭിത്തിയുമില്ല. മതിൽ കെട്ടി സംരക്ഷിക്കാനും നടപടിയില്ല. മീൻ വണ്ടികളിൽ നിന്നുള്ള മലിനജലം ക്ഷേത്രക്കുളത്തിലേക്ക് ഒഴുക്കുന്നതായും പരാതികൾ ഉയരുന്നു















