മുംബൈ: ഹാസ്യനടൻ കപിൽ ശർമയുടെ കാനഡയിൽ പ്രവർത്തിക്കുന്ന കഫേയ്‌ക്ക് നേരെ വെടിവയ്പ്പ് നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞു. ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ള ഷാരി, ദൽജോത് റെഹാൽ, ഏലിയാസ് എന്നിവരാണ് കഫേയ്‌ക്ക് നേരെ ആക്രമണം നടത്തിയത്.
കേസിൽ കഴിഞ്ഞ മാസം ബന്ദു മൻ സിംഗ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. അക്രമികൾക്ക് തോക്കുകളും ലോജിസ്റ്റിക്കൽ സഹായവും നൽകിയത് ബന്ദുമൻ സിംഗാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ വർഷം ജൂലൈ മുതൽ മൂന്ന് തവണയെങ്കിലും കാപ്സ് കഫേയ്‌ക്ക് പുറത്ത് വെടിവയ്പ്പ് നടന്നിട്ടുണ്ട്. ആക്രമണം നടത്താൻ പ്രതികൾക്ക് വാഹനവും ആയുധവും നൽകിയത് ആദ്യം അറസ്റ്റിലായ ബന്ദുമാനാണ്. ഇയാൾക്ക് പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുണ്ടാസംഘവുമായി അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.
പാക് ഗുണ്ടാസംഘത്തിന്റെ സഹായത്തോടെ ബന്ദുമാൻ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തിയിരുന്നു. ഓഗസ്റ്റ് 23 നാണ് ഇയാൾ കാനഡയിൽ നിന്ന് ഇന്ത്യയിലെത്തിയത്.















