എറണാകുളം: കേരളക്കര കാത്തിരുന്ന വിധി പുറത്ത്. നടിയെ ആക്രമിച്ച കേസിൽ പ്രധാന പ്രതി പൾസർ സുനിക്ക് 20 വർഷം കഠിനതടവ് ശിക്ഷവിധിച്ചു. എറണാകുളം പ്രിൻസിപ്പിൾ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. 50,000 രൂപ വീതം പിഴയും വിധിച്ചു.
ഒന്നേകാൽ മണിക്കൂർ നീണ്ട വാദം കേട്ടതിന് ശേഷമാണ് വിധി വന്നത്. ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾക്ക് ഇരുപത് വർഷം തടവ് ശിക്ഷ വിധിച്ചു. അഞ്ച് ലക്ഷം രൂപ പിഴ അതിജീവിതയ്‌ക്ക് നൽകണം
അതിജീവിതയുടെ നിസ്സഹായവസ്ഥ മനസിലാക്കണമെന്നും സ്ത്രീയുടെ ആത്മാഭിമാനം പരമപ്രധാനമാണെന്നും കോടതി വ്യക്തമാക്കി. ഒന്നാം പ്രതി പൾസർ സുനിയാണ് ബലാത്സംഗം ചെയ്തത്. ബാക്കി ആറ് പ്രതികളും ബലാത്സംഗത്തിന് കൂട്ടുനിന്നുവെന്നും കോടതിയിൽ തെളിഞ്ഞിരുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ജീവപര്യന്തം തടവുശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
പ്രതികൾക്ക് തിരുത്തലിന് അവസരം നൽകണ്ടേയെന്നും എല്ലാവർക്കും ഒരുപോലെ ശിക്ഷ നൽകുക എങ്ങനെയെന്നും കോടതി ചോദിച്ചു. പ്രതികളുടെ സാമൂഹിക പശ്ചാത്തലം പരിശോധിച്ചതിന് ശേഷമാണ് കോടതി വിധി പറഞ്ഞത്. വാദത്തിനിടെ പ്രതികൾ കോടതിയിൽ പൊട്ടിക്കരഞ്ഞു. കുടുംബപശ്ചാത്തലം പ്രതികൾ കോടതിയെ അറിയിച്ചു.
എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവരാണ് പ്രതികൾ. പി.ഗോപാലകൃഷ്ണൻ (നടൻ ദിലീപ്), ചാർലി തോമസ്, സനിൽ കുമാർ, ജി.ശരത്ത് എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു. നടൻ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്.
ഒന്നാം പ്രതിക്ക് ഐടി ആക്ട് അനുസരിച്ച് 5 വർഷത്തെ ശിക്ഷയും ലഭിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി തടവു ശിക്ഷ അനുഭവിക്കണം. എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതി.റിമാൻഡ് കാലാവധി ശിക്ഷയിൽ നിന്നും കുറയ്‌ക്കും.















