ന്യൂഡൽഹി: പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറിയിൽ നിന്നും കൈക്കലാക്കിയ നെഹ്‌റുവിന്റെ സ്വകാര്യ രേഖകൾ സോണിയ തിരികെ നൽകാത്തത് ദുരൂഹമായി തുടരുന്നു. 2008ലാണ് പിഎംഎംഎൽ നിന്നും ‘ നെഹ്‌റു പേപ്പേഴ്സ്’ സോണിയ കൊണ്ടുപോയത്. സാസ്കാരിക മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രേഖകൾ തിരികെ നൽകാൻ സോണിയ തയ്യാറായിട്ടില്ല. ഈ രേഖകളിൽ നെഹ്റുവും എഡ്വിന മൗണ്ട്ബാറ്റൺ, ജയപ്രകാശ് നാരായൺ, അരുണ ആസഫ് അലി, വിജയലക്ഷ്മി പണ്ഡിറ്റ്, ജഗ്ജീവൻ റാം തുടങ്ങിയവരുമായുള്ള കത്തിടപാടുകളും ഉൾപ്പെടുന്നു.
കഴിഞ്ഞ ദിവസം ബിജെപി എംപി സംബിത് പത്ര പാർലമെന്റിലിൽ പിഎംഎംഎൽ നിന്നും നെഹ്‌റുവിന്റെ കത്തുകൾ കാണാതായോ എന്ന ചോദ്യം ഉന്നയിച്ചിരുന്നു. നെഹ്റുവിന്റെ ഒരു രേഖയും പിഎംഎംഎല്ലിൽ നിന്ന് കാണാതായിട്ടില്ലെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് മറുപടിയും നൽകി. ഇതിന് പിന്നാലെ കേന്ദ്രസർക്കാർ തെറ്റായ മറുപടിയാണ് നൽകിയതെന്ന് പറഞ്ഞ് കോൺഗ്രസ് ബഹളം വെച്ചു. ഇതോടൊണ് കോൺഗ്രസിനെ സമ്പൂർണ്ണമായും വെട്ടിലാക്കുന്ന വിശദീകരണവുമായി മന്ത്രാലയം എത്തിയത്. എക്‌സിലൂടെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രതികരണം.
2008 ഏപ്രിൽ 29 നാണ് നെഹ്റുവിന്റെ കത്തുകളും കുറിപ്പുകളും നൽകണമെന്ന് ആവശ്യപ്പെട്ട് പിഎംഎംഎല്ലിന് സോണിയ കത്തയച്ചത്. അതനുസരിച്ച്, 2008 ൽ 51 പെട്ടികളിലാക്കി നെഹ്‌റു പേപ്പറുകൾ സോണിയ ഗാന്ധി കൊണ്ടുപോയി. 2025 ജനുവരി 28 നും 2025 ജൂലൈ 3 നും അടക്കം കേന്ദ്ര സാംസ്കാരിക മന്ത്രാലയം രേഖകൾ ആവശ്യപ്പെട്ട് സോണിയയ്‌ക്ക് കത്തയച്ചിരുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട ഈ രേഖകൾ രാജ്യത്തിന്റെ ഡോക്യുമെന്ററി പൈതൃകത്തിന്റെ ഭാഗമാണ്, സ്വകാര്യ സ്വത്തിന്റെ ഭാഗമല്ല. ഇവയുടെ സംരക്ഷണം പിഎംഎംഎല്ലിനാണെന്നും മന്ത്രാലയം വ്യക്തമാക്കി.















