മലയാളികളുടെ പ്രിയനടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
“ഹാസ്യത്തിലൂടെയും മൂർച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതം കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീനിയേട്ടൻ. ലളിതമായ വാക്കുകളിൽ വലിയ സത്യങ്ങൾ ഒളിപ്പിച്ചുവെച്ച ആ തൂലികയും അഭിനയശൈലിയും എന്നും നമ്മുടെ കൂടെയുണ്ടാകും. പകരം വെക്കാനില്ലാത്ത പ്രതിഭയ്‌ക്ക് ആദരപൂർവ്വം പ്രണാമം”- സുരേഷ് ഗോപി കുറിച്ചു.
വിമർശനത്തിൽ പോലും സൗകുമാര്യം നിലനിർത്തിയ കലാകാരനാണ് ശ്രീനിവാസനെന്നും അദ്ദേഹത്തിന്റെ വിയോഗം തനിക്ക് വ്യക്തിപരമായുള്ള ദുഃഖമാണെന്നും സുരേഷ് ഗോപി പറഞ്ഞു. കഠിനമായ ഭൂതകാലം അദ്ദേഹത്തിന് ഉണ്ടായിരുന്നു. തന്റേതായ തലം സൃഷ്ടിച്ചയാളായിരുന്നു. മധുരമായും രൂക്ഷമായും പ്രതികരിച്ച ശ്രീനിവാസൻ മലയാളിക്ക് ശുദ്ധിയുള്ള കാഴ്ചപ്പാട് സമ്മാനിച്ചു. ഞാനെന്നും ശ്രീനിവാസന്റെ ആരാധകനാണ്. പോളണ്ട് എന്ന പ്രയോഗത്തിലൂടെ കേരളത്തിലെ രാഷ്‌ട്രീയത്തിന് അദ്ദേഹം താക്കീത് നൽകിയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.














