വയനാട്: വയനാട്ടില്‍ മനുഷ്യനെ കടിച്ചു കൊന്ന കടുവയെ കണ്ടെത്തുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വനം വകുപ്പ് നടപടികള്‍ ആരംഭിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍. കടുവയെ തിരിച്ചറിയുന്നതിന് വനത്തിനകത്ത് വിവിധ സ്ഥലങ്ങളില്‍ ക്യാമറ ട്രാപ്പികള്‍ ഉടന്‍ സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. ജില്ലാ വികസന സമിതി അടിയന്തരമായി വിളിച്ചു ചേര്‍ത്ത് ആവശ്യമായ തുടര്‍നടപടികള്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി എന്നും അദ്ദേഹം പറഞ്ഞു. നഷ്ട്ടപരിഹാരത്തിന്റെ ആദ്യ ഗഡു ഇന്ന് തന്നെ വിതരണം ചെയ്യും.
എല്ലാ ഉന്നതികളില്‍ താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശവും ആവശ്യമായ സംരക്ഷണവും നല്‍കാന്‍ വനം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കടുവയുടെ പ്രജനന സമയമാണിത്.
കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് കടുവയുടെ ആക്രമണം ഉണ്ടായത്. ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) ആണ് മരിച്ചത്. വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് അപകടം.കബനിയിലേക്ക് ഒഴുകിപോകുന്ന കന്നാരം പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.















