ന്യൂഡൽഹി : തൃശൂര്‍-ഗുരുവായൂര്‍ പാതയില്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.റെയില്‍ വേ മന്ത്രിയെ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈ റൂട്ടില്‍ ഉച്ചയ്‌ക്ക് 12 മണി മുതല്‍ രാത്രി 9:15 വരെ ട്രെയിനുകള്‍ ഇല്ലാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടർന്നാണ് അശ്വിനി വൈഷ്ണവ് ഈ നിര്‍ദ്ദേശം നല്‍കിയത്.തീര്‍ത്ഥാടന-സാംസ്‌കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി തൃശൂര്‍-ഗുരുവായൂര്‍ പാതയില്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി എന്നാണ് സുരേഷ് ഗോപി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞത്.
അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം വികസനം ഉൾപ്പെടെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി സുരേഷ് ഗോപി അറിയിച്ചു. തൃശൂര്‍ സ്റ്റേഷനിലെ തിരക്ക് കുറയ്‌ക്കാനും തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ഇരിങ്ങാലക്കുട സ്റ്റേഷന്‍ വികസിപ്പിക്കുന്നത് ഉപകരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു..
ഇരിങ്ങാലക്കുട – തിരൂര്‍ പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് റെയില്‍വേ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടെങ്കിലും കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആവശ്യമായ സഹകരണം ലഭിക്കുന്നില്ലെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
സുരേഷ് ഗോപിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഇന്നലെ (19-12-2025) കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ജിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നമ്മുടെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട നിർണ്ണായക വിഷയങ്ങൾ ചർച്ച ചെയ്തു.
ചർച്ചയിലെ പ്രധാന തീരുമാനങ്ങൾ താഴെ നൽകുന്നു:
1. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം
* ഇരിങ്ങാലക്കുട സ്റ്റേഷനിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ നിലവിലെ ശോചനീയാവസ്ഥയും യാത്രക്കാരുടെ ബുദ്ധിമുട്ടുകളും റെയിൽവേ മന്ത്രിയെ നേരിട്ട് അറിയിച്ചു.
* സ്റ്റേഷനിലെ പ്ലാറ്റ്ഫോം വികസനം അതിവേഗം പൂർത്തിയാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.
* തൃശ്ശൂർ സ്റ്റേഷനിലെ തിരക്ക് കുറയ്‌ക്കാനും തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലേക്കുള്ള ഭക്തർക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ഇരിങ്ങാലക്കുട സ്റ്റേഷൻ വികസിപ്പിക്കുന്നത് ഉപകരിക്കും.
2. ഇരിങ്ങാലക്കുട – തിരൂർ റെയിൽവേ ലൈൻ
* ഇരിങ്ങാലക്കുട – തിരൂർ പാത യാഥാർത്ഥ്യമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.
* ഈ പദ്ധതിക്ക് റെയിൽവേ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടെങ്കിലും കേരള സർക്കാരിന്റെ ഭാഗത്ത് നിന്നും ആവശ്യമായ സഹകരണം ലഭിക്കുന്നില്ലെന്ന് റെയിൽവേ മന്ത്രി അറിയിച്ചു.
* ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
3.ഗുരുവായൂർ – തൃശ്ശൂർ പുതിയ ട്രെയിൻ
* ഗുരുവായൂരിനും തൃശ്ശൂരിനും ഇടയിൽ ഉച്ചയ്‌ക്ക് 12 മണി മുതൽ രാത്രി 9:15 വരെ ട്രെയിനുകൾ ഇല്ലാത്ത സാഹചര്യം ശ്രദ്ധയിൽപ്പെടുത്തി.
* ഈ റൂട്ടിൽ തീർത്ഥാടന-സാംസ്കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ട്രെയിൻ സർവീസ് ആരംഭിക്കാൻ റെയിൽവേ മന്ത്രി നിർദ്ദേശിച്ചു.















