കൊച്ചി:കൊച്ചി നഗരസഭയിലേക്ക് ഡിസംബര്‍ 26ന് നടക്കുന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് ലത്തീന്‍ സമുദായ നേതാക്കളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ദീപ്തി മേരി വര്‍ഗീസ് കെപിസിസി അധ്യക്ഷന് പരാതി നല്‍കി.
കോര്‍ കമ്മിറ്റി കൂടി തീരുമാനിക്കുമെന്നാണ് കെ.പി.സി.സി അറിയിച്ചിരുന്നതെന്ന് മേയറാകുമെന്ന് കരുതപ്പെട്ടിരുന്ന ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു. കെ.പി.സി.സി നിരീക്ഷകന്റെ സാന്നിദ്ധ്യത്തില്‍കോര്‍ കമ്മറ്റി കൂടിയിട്ടില്ല. തന്നെ പരിഗണിക്കാത്തതിന്റെ കാരണം അറിയില്ല. മറുപടി പറയേണ്ടത് ചുമതലയുള്ളവരെന്നും അവര്‍ പറഞ്ഞു. കെപിസിസി സര്‍ക്കുലര്‍ തെറ്റിച്ചാണ് മേയറെ തെരഞ്ഞെടുത്തതെന്നാണ് ദീപ്തിയുടെ ആരോപണം.
കെ.പി.സി.സി ജനറൽ സെക്രട്ടറി മാറി നിൽക്കണമെന്നാണോ എന്ന് അവർ ചോദിച്ചു. അക്കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവർ മറുപടി നൽകണം.മേയർ തെരഞ്ഞെടുപ്പിലെ അപാകതകൾ എന്താണെന്ന് വ്യക്തമല്ല.കെ.പി.സി.സി യുടെ സർക്കുലർ ഉണ്ടായിരുന്നു.സർക്കുലറിൽ എന്താണ് പാലിക്കപ്പെടാതെ പോയതെന്ന് ബന്ധപ്പെട്ടവർ അന്വേഷിക്കട്ടെ.മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടില്ല എന്നും അവർ പറഞ്ഞു.
കൊച്ചി നഗരസഭയിലേക്ക് ഡിസംബര്‍ 26ന് നടക്കുന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് ആദ്യ രണ്ടര വര്‍ഷം വികെ മിനിമോളും ദീപക് ജോയിയും പിന്നീട് വരുന്ന രണ്ടര വര്‍ഷക്കാലം മേയറായി ഷൈനി മാത്യുവും ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചിരുന്നു. അതേസമയം എല്ലാത്തരം പരിഗണനകള്‍ക്കും ശേഷമാണ് മേയറെ തീരുമാനിച്ചതെന്നും ദീപ്തി മേരി വര്‍ഗീസിന്റെ പരാതിയെക്കുറിച്ച് അറിയില്ലെന്നും ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
പാർട്ടിയുടെ ഔദ്യോഗിക പദവി വഹിക്കുന്ന വ്യക്തിക്ക് കൂടുതൽ പരിഗണന നൽകണമെന്ന് കെപിസിസി ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതും തള്ളിക്കൊണ്ടാണ് തീരുമാനം വന്നിരിക്കുന്നത് എന്ന് റിപ്പോർട്ടുണ്ട്.















