കൊച്ചി: ബാലഗോകുലത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി. കുട്ടികളിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിലൂടെ അവരുടെ ബാല്യവും ജീവിതവും സഫലമാക്കുന്ന മഹത്തായ യജ്ഞമാണ് ബാലഗോകുലം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാലഗോകുലം സുവർണജയന്തി ആഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറയിൽ പ്രവേശിച്ച “സുകൃതം കേരളം” കലായാത്രയെ സ്വീകരണ ചടങ്ങിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃപ്പൂണിത്തുറ സീതാറാം കല്യാണ മണ്ഡപത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
“അമൃത ഭാരതത്തിന് ആദർശ ബാല്യം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് നവംബർ 1ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച സുകൃതം കേരളം കലായാത്ര, ജനുവരി 12-ന് വിവേകാനന്ദ ജയന്തി ദിനത്തിൽ ഗോകർണത്തിലാണ് സമാപിക്കുന്നത്. ബാലഗോകുലം തൃപ്പൂണിത്തുറ നഗർ അദ്ധ്യക്ഷൻ കൃഷ്ണദാസ് പോറ്റി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം ജില്ലാ ഉപാദ്ധ്യക്ഷൻ പ്രകാശ് ബാബു “അമൃത ഭാരതത്തിന് ആദർശ ബാല്യം” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. തപസ്യ കലാസാഹിത്യവേദി സംസ്ഥാന സമിതിയംഗം കെ. സതീശ് ബാബു, ബാലഗോകുലം രക്ഷാധികാരി ഗിരിജ ശിവദാസ് എന്നിവർ പ്രസംഗിച്ചു. ബാലഗോകുലം സ്ഥാപകനും മാർഗദർശിയുമായ എം. എ. കൃഷ്ണന്റ അനുഗ്രഹത്തോടെയാണ് എറണാകുളം ജില്ലയിലെ കലായാത്ര ആരംഭിച്ചത്.
ഇടപ്പള്ളി നഗരത്തിൽ ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ കലായാത്രയെ സ്വീകരിച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്രതാരവും നർത്തകിയുമായ ദേവി ചന്ദന, ബാലഗോകുലം എറണാകുളം ജില്ല ഉപാദ്ധ്യക്ഷൻ വിനോദ് ലക്ഷ്മൺ, ബാലഗോകുലം ജില്ല അദ്ധ്യക്ഷൻ പി. സോമനാഥൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ചങ്ങമ്പുഴ സ്മൃതി മണ്ഡപത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
തൃക്കാക്കര മുനിസിപ്പൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബാലഗോകുലം തൃക്കാക്കര നഗർ അദ്ധ്യക്ഷൻ കെ.അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത യോഗാചാര്യൻ ദിനചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. അമൃത ഭാരതീവിദ്യാപീഠം സംസ്ഥാന പൊതുകാര്യദർശി കെ. ജി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.















