ഡിജിറ്റൽ ഉപകരണങ്ങളിലേക്ക് ചുരുങ്ങി സാമൂഹിക മാധ്യമങ്ങൾക്ക് അടിമകളായി മാറുന്ന യുവതലമുറയെ വിപത്തിൽ നിന്ന് കരകയറ്റാൻ ‘സ്ക്രീൻ ടൈം ടു ആക്ടിവിറ്റി ടൈം’ എന്ന പദ്ധതിയുമായി എബിവിപി. ദേശീയ യുവജനദിനമായി ആചരിക്കുന്ന സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 നാണ് രാജ്യവ്യാപക ക്യാമ്പയ്ന് ആരംഭം കുറിച്ചത്.
ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ നടന്ന ദേശീയ യുവജന ദിനാഘോഷ പരിപാടിയിൽ വെച്ച് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി ക്യാമ്പയ്ന് ഉദ്ഘാടനം ചെയ്തു. ശരാശരി എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ സമയം ഡിജിറ്റൽ സ്ക്രീനിൽ യുവാക്കൾ ചെലവിടുന്നു എന്നുള്ള കണക്കുകൾ ഗുരുതരവും ആശങ്കാജനകവുമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇത് അവരുടെ ശാരീരിക ഊർജ്ജത്തെ പരിമിതപ്പെടുത്തുക മാത്രമല്ല, സമൂഹത്തിൽ നിന്നും പ്രകൃതിയിൽ നിന്നും അവരെ അകറ്റുകയും ചെയ്യുന്നു. തൽഫലമായി, യുവാക്കൾ വിവിധ ശാരീരികവും മാനസികവുമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർവ്വകലാശാല യൂണിയൻ പ്രസിഡൻ്റ് ശിവ പലേപുവും മറ്റ് യൂണിയൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
ദേവഭൂമി ഉത്തരാഖണ്ഡിൽ നടന്ന 71 ാം എബിവിപി ദേശീയ സമ്മേളനത്തിൽ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വിഭാവനം ചെയ്ത പദ്ധതിയാണ് സ്ക്രീൻ ടൈം ടു ആക്ടിവിറ്റി ടൈം.
സാമൂഹിക മാധ്യമങ്ങൾ അമിതമായി ഉപയോഗിച്ച് അതിൽ ആസക്തരായി മാറുന്ന യുവ തലമുറയെ കല, കായിക, സാമൂഹിക , സാംസ്കാരിക പരിപാടികളിലും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവമാക്കുക എന്ന ലക്ഷ്യത്തോടെയും ആരംഭിച്ച പദ്ധതിയാണ് ഇത്.
മൊബൈൽ സ്ക്രീനുകളിൽ ചിലവിടുന്ന സമയം ക്രമാതീതമായി കുറച്ച് സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ യുവാക്കൾ ഏർപ്പെട്ടാൽ മാത്രമേ രാഷ്‌ട്രത്തെ സശക്തമാക്കാൻ സാധിക്കുകയുള്ളൂ എന്ന് എബിവിപിയുടെ നിലപാട്. ക്യാമ്പയിന്റെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ചിട്ടുള്ള സ്ക്രീൻ ടൈം ടു ഗ്രീൻ ടൈം, സ്ക്രീൻ ടൈം ടു ഫൺ ടൈം, സ്ക്രീൻ ടൈം ടു പ്ലേ ടൈം, മീൽ വിത്തൗട്ട് റീൽ എന്നീ നാല് കർമ പരിപാടികളും യുവാക്കൾക്ക് ആരോഗ്യകരവും സമൂഹവുമായി ഏറെ ബന്ധപ്പെട്ടിട്ടുള്ളതുമായ ഒരു ജീവിതശൈലി സ്വീകരിക്കാൻ പ്രേരണയാകും.
രാജ്യത്തിന്റെ നാനാഭാഗങ്ങളിലുമുള്ള എബിവിപി യൂണിറ്റുകളുടെ നേതൃത്വത്തിൽ സാമൂഹിക മാധ്യമങ്ങളിലും, ഡിജിറ്റൽ ഉപകരണങ്ങളിലും യുവാക്കൾ ചെലവിടുന്ന സമയം കുറയ്‌ക്കുന്നതിന് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.















