ന്യൂഡൽഹി: മകരസംക്രമ ദിനമായ നാളെ പ്രധാനമന്ത്രി ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറും. സെൻട്രൽ വിസ്തയിലാണ് ഓഫീസാണ് മാറ്റുന്നത്. സേവാ തീർത്ഥ് 1 എന്ന പേരിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയപ്പെടാൻ പോകുന്നത്
സ്വാതന്ത്ര്യം നേടിയത് മുതൽ സൗത്ത് ബ്ലോക്കിലാണ് പിഎംഒ പ്രവർത്തിക്കുന്നത്. സൗത്ത് ബ്ലോക്കിലെ ഓഫീസുകൾ മുഴുവൻ മാറ്റി കഴിഞ്ഞാൽ അവിടം ‘ഇന്ത്യ ത്രൂ ദി ഏജസ് മ്യൂസിയം’ ആക്കി മാറ്റും. സെൻട്രൽ വിസ്ത പദ്ധതിക്ക് കീഴിൽ നിർമിച്ച മൂന്ന് കെട്ടിടങ്ങളിൽ ഒന്നായ സേവ തീർത്ത്-1 പിഎംഒ ആയി പ്രവർത്തിക്കും. സേവാ തീർഥ്-2, സേവാ തീർഥ്-3 എന്നിവ കാബിനറ്റ് സെക്രട്ടേറിയറ്റായും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസായും പ്രവർത്തിക്കും.
സേവാതീർത്ഥയ്‌ക്ക് ആകെ 226,203 ചതുരശ്ര അടിയാണ് വിസ്തീർണ്ണം. ലാർസൻ & ട്യൂബ്രോയാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. ഭാരതീയ സംസ്കാരവും പാരമ്പര്യവും നൂതന സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചാണ് അകത്തളം ഒരുക്കിയിരിക്കുന്നത് അധികൃതർ പറഞ്ഞു.മന്ത്രിസഭാ യോഗങ്ങൾക്കായി പുതുതായി രൂപകൽപ്പന ചെയ്ത ഹാളും സജ്ജമാക്കിയിട്ടുണ്ട്
പൊതുസേവനത്തിന്റെ കേന്ദ്രമായും ദേശീയ മുൻഗണനകൾ രൂപപ്പെടുത്തുന്ന വേദിയായും പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉയർത്തിക്കാട്ടുന്നതിന്റെ ഭാഗമാണ് പിഎംഒയ്‌ക്ക് സേവാതീർത്ഥ് എന്ന പേര് സ്വീകരിച്ചത്.ഓഫീസ് സമുച്ചയത്തിന് സമീപത്ത് തന്നെ പ്രധാനമന്ത്രിയുടെ പുതിയ ഔദ്യോഗിക വസതിയും നിർമാണവും നടക്കുന്നുണ്ട്. നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രധാനമന്ത്രി നിലവിലെ വസതിയായ 7, ലോക് കല്യാൺ മാർഗിൽ നിന്ന് പുതിയ ഇവിടേക്ക് താമസം മാറ്റും.















