പാലക്കാട്: കോഴിക്കോട്ടെ മതപഠന കേന്ദ്രത്തിലേക്ക് ബിഹാറിൽ നിന്നുള്ള 21 കുട്ടികളെ കൊണ്ടുവന്നതിൽ ദുരൂഹതയേറുന്നു. പാലക്കാട് റെയിൽവേ സ്റ്റേഷനിലാണ് ഞായറാഴ്ചയാണ് മതിയായ രേഖകളില്ലാതെ കിഷൻഗഞ്ച് സ്വദേശികളായ കുട്ടികളെ കണ്ടെത്തിയത്.
കുട്ടികളെ കൊണ്ടുവന്ന കോഴിക്കോട്ടെ ഫാത്തിമ ഹിഫ്സുൾ ഖുറാൻ അക്കാദമിക്ക് അംഗീകാരമില്ലെന്ന് കണ്ടെത്തി. കോഴിക്കോടുള്ള മതപഠനസ്ഥാപനം എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗത്തിൽ വരുന്നതല്ലെന്നും ജ്യുവനെയിൽ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതല്ലെന്നും പരിശോധനയിൽ വ്യക്തമായി. കോഴിക്കോട് അണ്ടിക്കോടുള്ള സ്ഥാപനം ഹായത്തുൾ ഇസ്ലാം സമിതിയുടെ നേതൃത്വത്തിൽ ഉള്ളതെന്നാണ് കുട്ടികളുടെ കൂടെയുള്ളവർ സിഡബ്ല്യുസിയോട് പറഞ്ഞിരുന്നത്.
കോഴിക്കോട്ടെ മതപഠന കേന്ദ്രത്തിൽ നിന്നുള്ളവർ പാലക്കാട് സിഡബ്ല്യുസിയിൽ എത്തി കുട്ടികളെ ആവശ്യപ്പെട്ടെങ്കിലും കൈമാറിയില്ല. പകരം പാലക്കാട് സിഡബ്ല്യുസി കോഴിക്കോട് സിഡബ്ല്യുസിക്ക് കുട്ടികളെ കൈമാറി
കഴിഞ്ഞ ഞായറാഴ്ചയാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തിയത്. ബിഹാറിൽ നിന്നും വിവേക് എക്സ്പ്രസ്സിൽ എത്തിയ സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുണ്ടായിരുന്നത്. അസ്വാഭാവികമായ രീതിയിൽ പ്ലാറ്റ്ഫോമിൽ കുട്ടികളെ കണ്ടതോടെ പൊലീസ് ഇവരോടൊപ്പമുണ്ടായിരുന്ന മുതിർന്നവരോട് രേഖകൾ ആവശ്യപ്പെട്ടു. എന്നാൽ മിക്ക കുട്ടികൾക്കും രേഖകളുണ്ടായിരുന്നില്ല. കൂടാതെ ഇവരോടൊപ്പമുണ്ടായിരുന്ന മുതിർന്നവർ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. ഇതോടെ സിഡബ്ല്യൂസിയും സ്ഥലത്തെത്തി കുട്ടികളെ ഏറ്റെടുക്കുകയായിരുന്നു.















