തിരുവനന്തപുരം: ബിഹാറിൽ നിന്നും കോഴിക്കോട്ടെ മതപഠന സ്ഥാപനത്തിലേക്ക് 21 കുട്ടികളെ രേഖകളില്ലാതെ കടത്തിക്കൊണ്ടു വന്ന സംഭവം പുറത്തുവന്നതിന് പിന്നാലെ പ്രസക്തമായി സുപ്രീംകോടതി അഭിഭാഷകനായ അശ്വനി ഉപാധ്യായയുടെ വെളിപ്പെടുത്തൽ.
സുപ്രീം കോടതിയിൽ നടക്കുന്ന ഒരു കേസിനെ കുറിച്ചാണ് അദ്ദേഹം അഭിമുഖത്തിൽ പറയുന്നത്. ‘ ഝാർഖണ്ഡ്, ഒറീസ, ആസാം, ബംഗാൾ, ബിഹാർ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നും ദരിദ്ര കുടുംബങ്ങളിലെ ഒന്ന് മുതൽ അഞ്ചു വരെ പ്രായമുള്ള 75,000 കുട്ടികളെ കാണാതായി. അന്വേഷണത്തിൽ, അവരെല്ലാം കേരളത്തിലെ യതീംഖാനകളിൽ ഉണ്ടെന്നും അവരെല്ലാം മതപരിവർത്തനം ചെയ്യപ്പെട്ടു എന്നും കണ്ടെത്തി’, അശ്വനി ഉപാധ്യായ പറഞ്ഞു. ഒരുമാസം മുൻപ് ഹിന്ദി യുട്യൂബ് ചാനലിലാണ് അഭിമുഖം സംപ്രേക്ഷണം ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കിഷൻഗഞ്ച് സ്വദേശികളായ കുട്ടികളെ പൊലീസ് കണ്ടെത്തിയത്. രണ്ട് മുതിന്നവരും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇവരും ബിഹാർ സ്വദേശികളാണ്. ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവിക തോന്നിയ പൊലീസ് മുതിർന്നവരോട് രേഖകൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മതിയായ രേഖകൾ ഇവരുടെ പക്കലുണ്ടായിരുന്നില്ല. കോഴിക്കോട് അണ്ടിക്കോട്ടെ ഫാത്തിമ ഹിഫ്സുൾ ഖുറാൻ അക്കാദമിയിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ഇവർ മൊഴി നൽകിയിരുന്നു.
പിന്നാലെ നടത്തിയ അന്വേഷണത്തിൽ കുട്ടികളെ കൊണ്ടുവന്ന ഫാത്തിമ ഹിഫ്സുൾ ഖുറാൻ അക്കാദമിക്ക് അംഗീകാരമില്ലെന്ന് കണ്ടെത്തി. എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗത്തിൽ വരുന്നതല്ലെന്നും ജ്യുവനെയിൽ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതല്ലെന്നും പരിശോധനയിൽ വ്യക്തമായി. നിലവിൽ 21 കുട്ടികളിൽ 16 പേർ കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. 10 മുതൽ 16 വയസ്സ് വരെയാണ് കടത്തിക്കൊണ്ടുവന്ന ആൺകുട്ടികളുടെ പ്രായം. അഞ്ച് കുട്ടികളെ രക്ഷിതാക്കൾ എത്തി കൂട്ടിക്കൊണ്ടുപോയി. കുട്ടികളുടെ കൈവശം ആധാർ കാർഡ് മാത്രമാണ് ഉണ്ടായിരുന്നതെന്നും സ്കൂൾ രേഖകളോ ജനന സർട്ടിഫിക്കറ്റോ ഉണ്ടായിരുന്നില്ലെന്ന് പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാൻ സേതുമാധവൻ വ്യക്തമാക്കിയിരുന്നു.















