തിരുവനന്തപുരം: കോർപറേഷൻ കൗൺസിൽ ഹാളിൽനിന്ന് മുൻ മേയർ ആര്യാ രാജേന്ദ്രനും കൂട്ടരും എടുത്തുമാറ്റിയ തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ ഛായചിത്രം ബിജെപി പുനഃസ്ഥാപിച്ചു. മുൻപുണ്ടായിരുന്നത് പോലെ ഗാന്ധിജിയുടെ അടുത്തടുത്തായാണ് ചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവിന്ർറെ ചിത്രം സ്ഥാപിച്ചത്.
1940 ൽ കോർപറേഷൻ രൂപീകരണ സമയം മുതൽ ചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവിന്ർറെ ചിത്രം കോർപറേഷൻ ഹാളിലുണ്ടായിരുന്നു . മേയറുടെ ഡയസിനു പുറകിലായിരുന്നു ചിത്രമുണ്ടായിന്നത്. എന്നാൽ കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി യാതൊരു കാരണവുമില്ലാതെ ധാർഷ്ഠ്യത്തോടെ ഇത് എടുത്തുകളയുകയായിരുന്നു. അന്ന് ബിജെപി വലിയ പ്രതിഷേധം ഉയർത്തിയെങ്കിലും ഭരണസമിതി നടപടിയുമായി മുന്നോട്ട് പോകുകയായിരുന്നു.
അതേസമയം, ചിത്രം പുനഃസ്ഥാപിച്ചതിനെതിരെ എൽഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ചിത്രം അവിടെ തന്നെയുണ്ടാകുമെന്നും ബിജെപി വ്യക്തമാക്കി. ചിത്രം മുൻപ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കപ്പെട്ടത് തിരിച്ചുവയ്‌ക്കുക മാത്രമാണ് ചെയ്‌തെന്നും മേയർ വി വി രാജേഷ് പറഞ്ഞു.
തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ. തിരുവിതാംകുറിന്റെ ചരിത്രം തിരുത്തിയ ഭരണ പരിഷ്കാരങ്ങളും വികസന പദ്ധതികളുമാണ് അദ്ദേഹം രണ്ട് പതിറ്റാണ്ടു നീണ്ടനിന്ന ഭരണത്തിനിടെ നടപ്പാക്കിയത്. തിരുവിതാംകൂറിൽ സാമൂഹിക–വികസന വിപ്ലവം സൃഷ്ടിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. ഹിന്ദുക്കളായ എല്ലാവർക്കും ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചുള്ള ക്ഷേത്ര പ്രവേശന വിളംബരം രാജ്യമാകെ ശ്രദ്ധ നേടി.
പബ്ലിക് സർവീസ് കമ്മിഷൻ, സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവീസ്, സർവകലാശാല (ഇപ്പോഴത്തെ കേരള സർവകലാശാല), തിരുവനന്തപുരം വിമാനത്താവളം, തിരുവനന്തപുരം റേഡിയോ നിലയം, സ്വാതി തിരുനാൾ സംഗീത കോളജ്, ആർട്ട് ഗാലറി തുടങ്ങിയവയും അദ്ദേഹത്തിന്റെ സംഭാവനകളാണ്.















