കണ്ണൂർ: മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യയെ
ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്ന് മാറ്റി. ജോയിൻ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് മാറ്റിയത്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം.
സിപിഎമ്മിന്ററെ രണ്ടാംനിര വനിത നേതാക്കളിൽ പ്രമുഖയായിരുന്നു പി. പി ദിവ്യ. എന്നാൽ നവീൻ ബാബുവിന്റെ ആത്മഹത്യയും പിന്നീട് ഉയർന്ന ആരോപണങ്ങളെയും ദിവ്യയുടെ രാഷ്‌ട്രീയ ജീവിതത്തിന് തിരിച്ചടിയായി. കണ്ണൂരിൽനിന്നു പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ചപ്പോൾ കലക്ടറേറ്റിൽ നവീൻബാബുവിനു നൽകിയ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയെത്തി ദിവ്യ നടത്തിയ പ്രസംഗമാണു മരണത്തിനു കാരണമെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ ദിവ്യയ്‌ക്കെതിരെ നിരവധി ബിനാമി ഇടപാട് ആരോപണങ്ങളും ഉയർന്നിരുന്നു.
അതേസമയം, ഓരോ സമ്മേളനങ്ങൾ വരുമ്പോൾ മാറ്റം ഉണ്ടാകുമെന്നും പല ഘടകങ്ങളിലൂടെയാണ് തീരുമാനിക്കുക എന്നുമാണ് മഹിള അസോസിയേഷൻ നൽകുന്ന വിശദീകരണം. സൂസൻ കോടിയെ അസോസിയേഷൻ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്. കെ എസ് സലീഖ പുതിയ പ്രസിഡൻറ്.















