കൊൽക്കത്ത: ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. പശ്ചിമ ബംഗാളിലെ ഹൗറയ്‌ക്കും അസം തലസ്ഥാനമായ ഗുവാഹത്തിക്കും ഇടയിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്. മാൽഡ ടൗൺ സ്റ്റേഷനിൽ വച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. ചടങ്ങിൽ 3000 കോടിയിലധികം രൂപയുടെ റെയിൽ റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
ആധുനിക ഇന്ത്യയുടെ ഗതാഗത ആവശ്യങ്ങൾക്ക് ഉതകുന്ന തരത്തിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നിർമ്മിച്ചിരിക്കുന്നത്. പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത സ്ലീപ്പർ ട്രെയിൻ ദീർഘദൂര യാത്രകൾ വേഗതയേറിയതും സുരക്ഷിതവും സൗകര്യപ്രദവുമാക്കും. കുറഞ്ഞ തുകയിൽ വിമാനയാത്ര സൗകര്യങ്ങൾ ലഭ്യമാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
രാജധാനി എക്സ്പ്രസിനേക്കാൾ വേഗതയും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ആർഎസി, വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ ഉണ്ടാകില്ല. ഒപ്പം സീറ്റ് പങ്കിടുന്ന ആർഎസി സംവിധാനം ഉണ്ടാകില്ല. ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കൺഫേംഡ് ടിക്കറ്റുകൾ മാത്രമേ നൽകൂ.സീറ്റുകൾ ഒഴിവില്ലെങ്കിൽ ടിക്കറ്റ് നൽകില്ല ചെയ്യില്ല. രാജധാനി എക്സ്പ്രസിനേക്കാൾ അൽപ്പം ഉയർന്ന നിരക്കാണ് വന്ദേഭാരത് സ്ലീപ്പറിന് ഈടാക്കുന്നത്.
പശ്ചിമ ബംഗാളിലും അസമിലും രണ്ട് ദിവസത്തിനായാണ് പ്രധാനമന്ത്രി എത്തിയത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇരു സംസ്ഥാനങ്ങളിലുമായി നിരവധി പദ്ധതികൾ ആണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്















