മലപ്പുറം: തിരുനാവായയിൽ നടക്കുന്ന മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായുള്ള രഥയാത്ര തമിഴ്നാട് സർക്കാർ തടഞ്ഞു. ഭാരതപ്പുഴയുടെ ഉത്ഭവ സ്ഥാനമായ തമിഴ്നാട്ടിലെ തിരുമൂർത്തി മലയിൽ നിന്നുമാണ് ശ്രീചക്രം വഹിച്ചു കൊണ്ടുള്ള രഥായാത്ര നിശ്ചയിച്ചിരുന്നത്. ഇന്നലെ വൈകുന്നേരമാണ് അനുമതി റദ്ദാക്കിയിട്ടുണ്ട് അറിയിപ്പ് അധികൃതർക്ക് ലഭിച്ചത്. പൂജകൾ ചെയ്ത് പ്രഭാവമുർത്തിയ മഹാമേരു രഥത്തിൽ നിന്നു അഴിച്ചു കൊണ്ടുപോകാനും
പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. മഹാമേരു കേരളത്തിൽ എത്തിയതിനു ശേഷം രഥം പോലീസ് അകമ്പടിയിൽ അതിർത്തി കടത്തുമെന്നാണ് പറയുന്നത്.
കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭാരതീയ ധർമ്മപ്രചാര സഭയുടെ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ടാണ് ഉദ്യമത്തിന് നേതൃത്വം വഹിച്ചിരുന്നത്. ഇന്ന് തിരുമൂർത്തി മലയിൽ ആരംഭിച്ച് 22 ന് തിരുനാവായ എത്തിച്ചേരാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇന്നും നാളെയുമായി തമിഴ്നാട്ടിൽ 30 ഓളം ഇടങ്ങളിൽ ആയിരങ്ങൾ പങ്കെടുക്കുന്ന ഗംഭീരമായ സ്വീകരണവും ഒരുക്കിയിരുന്നു. ഇതെല്ലാം റദ്ദാക്കി കൊണ്ട് കേരളത്തിലേക്ക് തിരിച്ച് പോകാനാണ് സംഘാടകർക്ക് ലഭിച്ച നിർദ്ദേശം.
സനാതന ധർമ്മത്തിന്റെ ആത്മീയ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ആസൂത്രണം ചെയ്തിരുന്ന രഥയാത്ര തടഞ്ഞ നടപടി ഭക്തജനങ്ങളിൽ ശക്തമായ പ്രതിഷേധത്തിനിടയാക്കി. ഭരണകൂടത്തിന്റെ ഈ നിലപാട് മതസ്വാതന്ത്ര്യത്തിനും ആചാരാനുഷ്ഠാന അവകാശങ്ങൾക്കും വിരുദ്ധമാണെന്ന് സംഘാടകരും വിവിധ ധാർമ്മിക സംഘടനകളും ആരോപിച്ചു. നിയമപരമായും സമാധാനപരമായും മുന്നോട്ട് പോകുമെന്നും, രഥയാത്ര വീണ്ടും നടത്താനുള്ള മാർഗങ്ങൾ തേടുമെന്നും അവർ അറിയിച്ചു.
ധാർമ്മിക പരിപാടികളെ രാഷ്‌ട്രീയകണ്ണോടെ കാണുന്ന സമീപനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ–സാംസ്കാരിക രംഗങ്ങളിൽ നിന്നുമുള്ള പ്രതികരണങ്ങളും ശക്തമാകുകയാണ്.















