കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച ലീഗ് പ്രവർത്തക ഷിംജിത മുസ്തഫ വിദേശത്തേക്ക് മുങ്ങിയെന്ന് സൂചന.
ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെയാണ് മുസ്ലിംലീഗ് പ്രവർത്തക ഒളിവിൽ പോയെതെന്നു സൂചന. മുസ്ലിംലീഗ് പ്രവർത്തകയും മുൻ പഞ്ചായത്ത് അംഗവുമാണ് ഷിംജിത മുസ്തഫ. ഇവർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് ബിഎൻഎസ് 108 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.ഇതിനെ തുടർന്നാണ് ഷിംജിത വിദേശത്തേക്ക് കടന്നോയെന്ന സംശയമുയർന്നത്.
ഈ സ്ത്രീയുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുന്നതിലൂടെ സംഭവത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഫോണിലെ വീഡിയോ നശിപ്പിക്കരുതെന്ന് കഴിഞ്ഞ ദിവസം പൊലീസ് നിർദേശം നൽകിയിരുന്നു. ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനും ബസ്സിലുണ്ടായിരുന്ന സഹയാത്രികരിൽനിന്നും ജീവനക്കാരിൽനിന്നും മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.
ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ഈ സ്ത്രീ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്. ഷിംജിത ബസ്സിൽവെച്ച് ചിത്രീകരിച്ച് എഡിറ്റ് ചെയ്തു പ്രചരിപ്പിച്ച വീഡിയോ വൈറലായിരുന്നു. ദുരുദ്ദേശത്തോടെ ദീപക് സ്പർശിച്ചെന്ന് ഷിംജിത ആരോപിക്കുന്നു. ഷിംജിത പ്രചരിപ്പിച്ച വീഡിയോ കരണമുണ്ടായ മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ഇക്കാര്യം പറഞ്ഞു കൊണ്ട് ദീപകിന്റെ മാതാപിതാക്കൾ സിറ്റി പൊലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകിയിരുന്നു.തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. അസ്വാഭാവിക മരണത്തിന് ഞായറാഴ്‌ച കേസെടുത്തിരുന്നു.















