ന്യൂഡൽഹി: പാക് ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ കടൽ മാർഗ്ഗം ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി വാട്ടർ ഫോഴ്സ് രൂപീകരിക്കാനുള്ള തയ്യാറെടുപ്പുകൾ ലെഷ്കർ നടത്തുന്നു. കഴിഞ്ഞ ദിവസം ഭീകരർക്ക് പരിശീലനം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ലഷ്കറും അതിന്റെ രാഷ്‌ട്രീയ മുഖമായ പാകിസ്ഥാൻ മർകാസി മുസ്ലിം ലീഗുമാണ് (പിഎംഎംഎൽ) വാട്ടർ ഫോഴ്സിനിന്റെ പിന്നിൽ. ലഷ്‌കർ നേതാവ് ഹാരിസ് ദറിനാണ് ചുമതല. സ്കൂബാ ഡൈവിംഗ്, പ്രൊഫഷണൽ നീന്തൽ, ഹൈ-സ്പീഡ് ബോട്ട് കൈകാര്യം ചെയ്യൽ, വെള്ളത്തിനടിയിലെ ഓപ്പറേഷനുകൾ, സോഷ്യൽ മീഡിയ ഓപ്പറേഷനുകൾ എന്നിവയാണ് പരിശീലനത്തിന്റെ ഭാഗം. തീവ്രവാദികളുടെ പരിശീലനം ലഷ്കർ നേതാവ് ഹാരിസ് ദാർ പരിശോധിക്കുന്നത് വീഡിയോയിൽ കാണാം.
മറ്റൊരു ലഷ്കർ കമാൻഡർ വാട്ടർ ഫോഴ്സ് തയ്യാറാക്കുന്നതായി പരസ്യമായി സമ്മതിക്കുന്നതും വീഡിയോയിൽ കാണാം. 135 കൊടും ഭീകരരെ ഇതിനായി റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും ഇയാൾ പറയുന്നുണ്.
ലഷ്കർ ഇ തൊയ്ബ ഡെപ്യൂട്ടി ചീഫ് സൈഫുള്ള ഖാലിദ് കസൂരിയുടെ പ്രകോപനപരമായ പ്രസ്താവനകൾക്ക് പിന്നാലെയാണ് വാട്ടർ ഫോഴ്സിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. 2025 പാകിസ്താൻ ആകാശം ഭരിക്കുന്ന വർഷമായിരിക്കുമെന്നും 2026 കടലുകൾ ഭരിക്കുന്ന വർഷമായിരിക്കുമെന്നും കസൂരി മുരിദ്കെയിൽ വീമ്പിളക്കിയിരുന്നു. ദൃശ്യങ്ങളുടെ ആധികാരികത ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിച്ച് വരികയാണ്.















